യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാനമൊട്ടാകെ വ്യാപക പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിൽ രാഹുൽ മാങ്കൂട്ടത്തിനെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പോലീസ് വാഹനവും യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു.
റോഡ് ഉപരോധിച്ച് കണ്ണൂരിലും കൊല്ലത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തി. പത്തനംതിട്ട ജില്ലയിലും ഇടുക്കിയിലും തൃശ്ശൂരിലും കോട്ടയത്തും പ്രതിഷേധ പരിപാടികൾ നടന്നു. മലപ്പുറം ജില്ലയിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. കോട്ടയത്തും ആലപ്പുഴയിലും നടന്ന പ്രതിഷേധ പരിപാടിയിൽ സംഘർഷാവസ്ഥയും ഉണ്ടായി.
പാലക്കാട് ജില്ലയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പാലക്കാട് ടൗൺസ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സെക്രട്ടറിയേറ്റ് മാർച്ചിനിടെ ഉണ്ടായ സംഘർഷ കേസിൽ പോലീസ് അറസ്റ്റ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിനെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി.
തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് പത്തനംതിട്ടയിലെ രാഹുലിന്റെ വീട്ടിലെത്തിയാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ രാഹുലിന്റെ ജാമ്യ അപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. സെക്രട്ടറിയേറ്റ് മാർച്ചിനിടെ ഉണ്ടായ സംഘർഷ കേസിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആണ് ഒന്നാംപ്രതി.
നേരത്തെ രാഹുലിനെതിരെ പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരുന്നു. 24 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മാർച്ചിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക