ഗാസ: ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരില്‍ നാല്പത് ശതമാനത്തിലേറെ പേര് കുട്ടികളാണെന്ന് റിപ്പോര്‍ട്ട്. ഏകദേശം 10,000ല്‍ കൂടുതല്‍ കുട്ടികള്‍ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നെത്. ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്രയേല്‍-ഹമാസ് യുദ്ധം നൂറ് ദിവസങ്ങള്‍ പിന്നിടുമ്പോഴുള്ള കണക്കുകളാണിവ.
വ്യോമാക്രമണത്തിലുള്പ്പടെ കൈകാലുകള്‍ നഷ്ടപ്പെട്ട കുട്ടികളും ഏറെയാണ്. ഇത് എത്രപേരുണ്ടെന്ന് ഇനിയും റിപ്പോര്‍ട്ട് വന്നിട്ടില്ല. കെട്ടിടം തകര്‍ന്ന ആളുകളെ കാണാതായിട്ടുണ്ട്. ഇവരില്‍ നല്ലൊരു വിഭാഗം ആളുകളെ ഇതുവരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇവരുടെ മരണം സ്ഥിരീകരിക്കാത്തതിനാലാണ് കൊല്ലപ്പെട്ടവരുടെ പട്ടികയില്‍ ഇവരെ ഉള്‍പ്പെടുത്താത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രദേശത്തെ 370 സ്കൂളുകള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നിട്ടുണ്ട്.
ശനിയാഴ്ച ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 135 പാലസ്തീനികള്‍ കൊല്ലപ്പെട്ടെന്നും 312 പേര്‍ക്ക് പരിക്കേറ്റെന്നും ഗാസ ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. ഗാസയിലെ മധ്യ-ദക്ഷിണ മേഖലയിലാണ് ഇപ്പോള്‍ യുദ്ധം രൂക്ഷമായി തുടരുന്നത്. ഇതുവരെ ഗാസയില്‍ 23,845 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ആറുപതിനായിരത്തിലധികം പേര്‍ക്കാണ് യുദ്ധത്തില്‍ പരിക്കേറ്റത്. കൊല്ലപ്പെട്ടവരില്‍ ബഹുഭൂരിപക്ഷവും സാധാരണക്കാരായ ജനങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക