ഗുജറാത്തിലെ വഡോദരയിൽ ഉണ്ടായ ബോട്ടപകടം ഞെട്ടിപ്പിക്കുന്ന ദാരുണമായ സംഭവം എന്ന നിരീക്ഷണത്തിൽ ഗുജറാത്ത് ഹൈക്കോടതി സംഭവത്തിൽ സ്വമേധയാ കേസെടുത്തു. സ്വമേധയാ കേസെടുത്ത കോടതി ജീവൻ എടുക്കുന്ന അനാസ്ഥ വെച്ചു പൊറുപ്പിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി മുനിസിപ്പൽ അധികൃതർ, കരാറുകാർ എന്നിവരടക്കം 18 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഇന്നലെ വൈകുന്നേരം 4. 30 ഓടെയാണ് ന്യൂസൺ റൈസ് സ്കൂളിലെ ഒന്നു മുതൽ ആറുവരെ ക്ലാസുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ കയറിയ വിനോദസഞ്ചാര ബോട്ട് അപകടത്തിൽപ്പെട്ട് 12 കുട്ടികളും രണ്ട് അധ്യാപകരും ഉൾപ്പെടെ 14 പേർക്ക് ജീവൻ നഷ്ടമായത്.
ഒരു അനാസ്ഥയും വെച്ചുപൊറുപ്പിക്കാൻ ആകില്ലെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് സുനിത അഗർവാൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാമെന്നും നിരീക്ഷിച്ചു. 14 പേർക്ക് പരമാവധി യാത്ര ചെയ്യാൻ കഴിയുന്ന ബോട്ടിൽ 30 ലേറെ പേരെ കയറ്റി എന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതിനെത്തുടർന്ന് ജില്ലാ കളക്ടർ എബി ഗോറിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ അന്വേഷണസംഘം അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായതായും കണ്ടെത്തി.
ലൈഫ് ജാക്കറ്റ് അടക്കം സുരക്ഷാസംവിധാനങ്ങൾ ഒന്നും തന്നെ ബോട്ടിൽ ഉണ്ടായിരുന്നില്ല, ബോട്ടിൽ രണ്ട് സുരക്ഷാ ജീവനക്കാർ വേണമെന്ന് ചട്ടം പാലിച്ചില്ല തുടങ്ങിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ബോട്ട് ഡ്രൈവറെയും മാനേജരെയും പോലീസ് ചോദ്യം ചെയ്യൽ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക