നിലയ്ക്കൽ- പമ്പ റൂട്ടിൽ ശബരിമല തീർത്ഥാടകർക്ക് സൗജന്യമായി വാഹന സൗകര്യം ഒരുക്കുന്നതിനുള്ള അനുമതി തേടി വിശ്വഹിന്ദു പരിഷത്ത് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി സർക്കാറിന് നോട്ടീസ് അയച്ചു. വിശ്വഹിന്ദു പരിഷത്ത് സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസുമാരായ കെ വി വിശ്വനാഥൻ, സൂര്യകാന്ത് എന്നിവരാണ് സർക്കാരിന് നോട്ടീസ് അയച്ചത്.
വിഎച്ച്പിക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി ചിദംബരേഷ് ശബരിമല തീർത്ഥാടകർക്കായി നിലയ്ക്കൽ പമ്പ റൂട്ടിൽ ആവശ്യത്തിന് കെഎസ്ആർടിസി ബസുകളില്ല, ബസ്സുകൾ വൃത്തിഹീനമാണ്, 20 ബസുകൾ വാടകയ്ക്ക് എടുത്ത് സർവീസ് നടത്താൻ അനുവദിക്കണം തുടങ്ങിയ കാര്യങ്ങളാണ് ആവശ്യപ്പെട്ടത്.
ഹർജി പരിഗണിച്ച കോടതി നിലയ്ക്കലിൽ നിന്നും പമ്പയിൽ നിന്നും അല്ലാതെ മറ്റീടങ്ങളിൽ നിന്ന് തീർത്ഥാടകരെ കയറ്റുകയോ ഇറക്കുകയോ ചെയ്യില്ലെന്ന് വ്യക്തമാക്കി സത്യവാങ്മൂലം ഫയൽ ചെയ്യുന്നതിന് വി എച്ച്പി യോട് ആവശ്യപ്പെട്ടു
ശബരിമലയിൽ എത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകർ 28 മുതൽ 30 മണിക്കൂർ വരെ ക്യൂ നിൽക്കേണ്ട അവസ്ഥയാണ് ഉള്ളത് എന്നും കെഎസ്ആർടിസി ആവശ്യത്തിന് ബസ്സുകൾ ഓടിക്കുന്നില്ലെന്നും വിഎച്ച്പി സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ കെഎസ്ആർടിസിക്ക് മാത്രമാണ് സർവീസ് നടത്താൻ അനുമതിയുള്ളത് എന്നിരിക്കെ വിഎച്ച്പിയുടെ ഹർജിയിൽ അനുകൂല നിലപാട് അല്ല ഹൈക്കോടതി സ്വീകരിച്ചിരുന്നത്. മറ്റു സർവീസുകൾ അനുവദിക്കുന്നതിന് പെർമിറ്റ് നൽകുക എന്നത് ചട്ടങ്ങളുടെ ലംഘനമാണ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക