ന്യൂഡൽഹി: ഹേമന്ത് സോറന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. പിന്നാലെ ഗതാഗതമന്ത്രിയായിരുന്ന ചംബൈ സോറന് അടുത്ത മുഖ്യമന്ത്രിയാകും.
ഭൂമി കുംഭകോണക്കേസില്‍ ഇ.ഡി. കസ്റ്റഡിയിലെടുത്തതോടെയാണ് സോറന്റെ രാജി. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. മുഖ്യമന്ത്രി പദവിയിലിരിക്കെ അറസ്റ്റെന്ന നാണക്കേട് ഒഴിവാക്കാനാണ് സോറന് രാജിവച്ചത്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് ഒപ്പമാണ് ഹേമന്ത് സോറൻ രാജ്ഭവനിൽ എത്തിയത്.
ഇന്നു വൈകിട്ടോടെയാണ് മുഖ്യമന്ത്രിയുടെ വീട്ടിലും രാജ്ഭവനിലുമായി നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഹേമന്തിനെ ഇന്ന് ഇഡി കസ്റ്റഡിയിലെടുക്കുമെന്ന സൂചനയെത്തുടര്‍ന്ന് കനത്ത ജാഗ്രതയാണ് പ്രഖ്യാപിച്ചിരുന്നത്.
മുഖ്യമന്ത്രിയുടെ വസതിക്കു പുറത്തും ഇഡി ഓഫീസിനു പുറത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അറസ്റ്റിനെ നേരിടാന്‍ ഇഡി ഉദ്യോഗസ്ഥര്ക്കെതിരേ ജാര്‍ഖണ്ഡ് പോലീസ് എസ്സി എസ്ടി നിയമപ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ രാത്രി ഏഴരയോടെ മുഖ്യമന്ത്രിയുടെ വസതിയിലെത്തിയ ഉദ്യോഗസ്ഥ സംഘം ഹേമന്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക