രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യത്തെ രാഷ്ട്രീയപാർട്ടികൾക്ക് കർശന നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്ത്. രാഷ്ട്രീയപാർട്ടികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുത് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് നിർദേശം നൽകിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം ലംഘിക്കുന്ന പാർട്ടിക്കും സ്ഥാനാർത്ഥിക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ മുന്നറിയിപ്പിൽ പറയുന്നു.
രാഷ്ട്രീയ നേതാക്കളും സ്ഥാനാർത്ഥികളും പ്രചാരണവേളകളിലോ റാലികളിലോ കുട്ടികളെ കൈകളിൽ പിടിച്ച് നടക്കുകയോ റാലി വാഹനത്തിൽ കയറ്റുകയോ ചെയ്യരുതെന്നും രാഷ്ട്രീയപാർട്ടിയുടെയോ സ്ഥാനാർത്ഥിയുടെയോ ചിഹ്നങ്ങൾ കുട്ടികളെക്കൊണ്ട് പ്രദർശിപ്പിക്കാൻ പാടില്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിലോ പ്രവർത്തനങ്ങളിലോ ജോലികളിലോ കുട്ടികളെ ഉൾപ്പെടുത്തരുതെന്നും നിർദ്ദേശമുണ്ട്.
ഇതു കൂടാതെ തെരഞ്ഞെടുപ്പ് കവിതകളും ഗാനങ്ങളും കുട്ടികളെക്കൊണ്ട് ആലപിക്കുക,രാഷ്ട്രീയപാർട്ടിയുടെ പ്രത്യയശാസ്ത്രം കുട്ടികളെക്കൊണ്ട് പ്രകടിപ്പിക്കുക, എതിർ സ്ഥാനാർത്ഥികളെയോ അവരുടെ പാർട്ടികളെയോ വിമർശിക്കുക, പാർട്ടിയുടെ നേട്ടങ്ങൾ കുട്ടികളെക്കൊണ്ട് അവതരിപ്പിക്കുക എന്നീ പ്രവർത്തികൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇത്തരം പ്രവർത്തികൾ ചെയ്യുന്ന രാഷ്ട്രീയപാർട്ടികൾക്കും രാഷ്ട്രീയ നേതാക്കൾക്കും എതിരെ ‘സീറോ ടോളറൻസ്’ നയമാണ് സ്വീകരിക്കുക എന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക