മാനന്തവാടിയിൽ 42 കാരനായ പനച്ചിയിൽ അജിയെ ചവിട്ടി കൊലപ്പെടുത്തിയ കാട്ടാനയെ മയക്കുവെടി വയ്ക്കാൻ ഉത്തരവിറക്കി വനംവകുപ്പ് മേധാവി. അജിയുടെ മരണത്തിന് കാരണം സർക്കാരിന്റെയും വനവകുപ്പ് ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ കൃത്യവിലോപമാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു.
ഇത്തരത്തിൽ ഒരു സംഭവം ഉണ്ടാകുന്നത് ഇത് മൂന്നാമത്തെ തവണയാണ് എന്നും സർക്കാരും ഇത്തരത്തിൽ വന്യജീവികളുടെ ആക്രമണം നടക്കുമ്പോൾ മാത്രമാണ് ഉണരുന്നത് എന്നും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിൽ ജില്ലാ ഭരണകൂടവും സർക്കാരും പൂർണ്ണമായും പരാജയപ്പെട്ടുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സംഭവം നടക്കുമ്പോൾ മാത്രമാണ് വകുപ്പ് മന്ത്രി പ്രത്യക്ഷപ്പെടുന്നതെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ജനങ്ങളുടെ പ്രതിഷേധം ഇത്രത്തോളം വ്യാപകമാകുന്നത് അതുകൊണ്ടാണ് എന്നും കുറ്റപ്പെടുത്തി. ഇന്ന് രാവിലെ ഏഴരയോടെയാണ് കാട്ടാനയുടെ ആക്രമണത്തിൽ 42 കാരനായ പനച്ചിയിൽ അജി കൊല്ലപ്പെടുന്നത്.
കർണാടക റേഡിയോ കോളർ ഘടിപ്പിച്ച് കാടുകയറ്റിയ ആനയാണ് മതിൽ പൊളിച്ച് എത്തി അജിയെ ആക്രമിച്ചത്. സംഭവത്തിൽ പ്രതിഷേധക്കാർ റോഡ് ഉപരോധിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തിരുന്നു. സംഭവ സ്ഥലത്ത് എത്തിയ ജില്ലാ കളക്ടർക്കെതിരെ പ്രതിഷേധമുയർത്തിയ നാട്ടുകാർ എസ്പിയുടെ വാഹനം തടഞ്ഞ് കാറിൽ നിന്ന് ഇറങ്ങി നടന്നു പോകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക