പൊതുവേ അക്ഷരപ്രേമികളുടെയും കലാകാരന്മാരുടെയും ഇഷ്ടസ്ഥലമായാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം അറിയപ്പെടുന്നത്. ഇവിടുത്തെ സരസ്വതി മണ്ഡപത്തിൽ ഇരുന്ന് അക്ഷരം കുറിക്കാനും കലാപരിപാടികൾക്ക് അരങ്ങു കുറിക്കാനും എത്തുന്നവർ ചില്ലറയല്ല.
തുളുനാട്ടിൽ കൊല്ലൂർഗ്രാമത്തിന്റെ മധ്യത്തിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റെ ദർശനം കിഴക്കോട്ടാണ്. നാലുവശവും നിരവധി മലകളാണ്. പന്ത്രണ്ടടി ഉയരമുള്ള ആനപ്പള്ളമതിൽ ക്ഷേത്രത്തെ ചുറ്റി നിൽക്കുന്നു.
കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ രണ്ട് ഇരുനില ഗോപുരങ്ങൾ. വലംപിരി ഗണപതി ഭഗവാാന്റെ ഒരു ചെറു ക്ഷേത്രം തെക്കുകിഴക്ക് ഭാഗത്തുണ്ട്. അതിനടുത്തായാണ് തന്ത്രിമാരുടെ താമസസ്ഥലവും.
ഒരു ദിവസം മലയാളികൾ ആരെങ്കിലും ഈ ക്ഷേത്രത്തിൽ വരാതെയിരുന്നാൽ അന്ന് കൊല്ലൂർ ദേവി മലയാളക്കരയിലേക്ക് വരുമെന്ന സങ്കല്പം പ്രസിദ്ധമാണ്.
നടുവില്‍ സ്വര്‍ണരേഖയുള്ള സ്വയംഭൂ ലിംഗമാണു കൊല്ലൂര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഈ പ്രതിഷ്ഠയുടെ വലതുഭാഗത്തായി മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിങ്ങനെ മൂന്നു രൂപങ്ങളുണ്ട്. ഇടതു വശത്ത് ത്രിമൂര്‍ത്തികൾ സ്ഥിതി ചെയ്യുന്നുവെന്നാണു സങ്കല്പം.
കുടജാദ്രിയുടെ താഴ്വാരത്തിൽ സൗപർണികയുടെ തലോടലേറ്റാണ് മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സ്വയംഭൂലിംഗത്തിനു പുറകിലായി ആദി ശങ്കരനാല്‍ പ്രതിഷ്ഠിക്കപ്പെട്ട ശംഖ് ചക്രഗധാധാരിയായ പഞ്ചലോഹനിര്മിതമായ ദേവീ വിഗ്രഹവും ഉണ്ട്.
മൂകാംബികയുടെ ചരിത്രം അക്ഷരങ്ങളുമായി ബന്ധപ്പെട്ടതുകൊണ്ടാകാം ഈ ക്ഷേത്രം അക്ഷരപ്രേമികള്‍ക്ക് ഇഷ്ടസ്ഥലമായത്.
കൊല്ലൂര്‍ മൂകാംബികാക്ഷേത്രത്തെക്കുറിച്ച് ഐതീഹ്യങ്ങള്‍ നിരവധിയാണ്. ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലനരികിലാണ് അദ്വൈതാചാര്യനായ ശ്രീശങ്കരന് തപസ്സിനിരുന്നതെന്നു വിശ്വസിക്കപ്പെടുന്നുണ്ട്.
കുടജാദ്രിയിലാണെന്ന് മറ്റൊരു വാദവുമുണ്ട്. ശങ്കരാചാര്യന്‍ നിര്‍ദേശിച്ച പ്രകാരമാണ് ഇന്നും ക്ഷേത്രത്തിലെ പൂജാവിധികള്‍ നടത്തുന്നത്. ആദിശങ്കരനുമായി ബന്ധപ്പെട്ട ഐതീഹ്യമാണ് ഏറെ പ്രചാരത്തിലുള്ളത്.
ആദിശങ്കരന് നടത്തിയ തപസില്‍ സംപ്രീതയായി ദേവി പ്രത്യക്ഷപ്പെടുകയും ദര്‍ശനത്തില്‍ കണ്ട അതേ രൂപത്തില്‍ തന്നെ സ്വയംഭൂവിനു പുറകില്‍ ദേവിയുടെ വിഗ്രഹം അദ്ദേഹം പ്രതിഷ്ഠിക്കുകയും ചെയ്തു എന്നാണ് ഈ ഐതീഹ്യം. പരശുരാമനാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയതെന്നും ഐതീഹ്യമുണ്ട്.
കൊല്ലൂര്‍ മഹാരണ്യപുരം എന്ന പേരിലാണ് മുൻപ് അറിയപ്പെട്ടിരുന്നത്. കോല മഹര്‍ഷി എന്ന സന്യാസവര്യൻ ദേവിയെ പ്രീതിപ്പെടുത്താനായി സൗപർണികാ തീരത്ത് തപസനുഷ്ഠിച്ചെന്നും ഇതേസമയം മറ്റൊരു അസുരനും ശിവ പ്രീതിക്കായി ഇവിടെ തപസ്സുചെയ്തെന്നും കഥയുണ്ട്.
അസുരന്റെ കൊടും തപസ്സില്‍ സംപ്രീതനായി കൈലാസനാഥന് പ്രത്യക്ഷപ്പെട്ടപ്പോള്‍ വരം ചോദിക്കാന്‍ കഴിയാത്ത വിധത്തില്‍ അസുരനെ പാര്‍വതി ദേവി മൂകനാക്കി മാറ്റി.
ഇതില്‍ കോപിഷ്ഠനായ അസുരന് ദേവിയെ തപസു ചെയ്തിരുന്ന കോല മഹര്‍ഷിക്ക് നേരെ തിരിഞ്ഞു. ഒടുവില്‍ ഭക്തനെ രക്ഷിക്കാനായി മൂകാസുരനെ വധിച്ച ദേവി മഹര്‍ഷിയുടെ അപേക്ഷ അനുസരിച്ച് അവിടെ കുടികൊള്ളുകയും ചെയ്തു എന്നാണു മറ്റൊരു സങ്കല്പം.
108 ശക്തിപീഠങ്ങളില്‍ വിശേഷ പ്രാധാന്യമുള്ളതാണ് ഈ ക്ഷേത്രം. ദേവീചൈതന്യത്തോടൊപ്പം ശൈവശക്തി സാന്നിധ്യവും ഈ ക്ഷേത്രത്തെ മറ്റ് ആരാധനാലയങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു.
സിദ്ധി ക്ഷേത്രമായതിനാല്‍ ഇവിടെ ആരംഭിച്ചാല്‍ കാര്യങ്ങള്‍ ശുഭമാകുമെന്നാണ് വിശ്വാസം. ആദിശങ്കരന് കുടജാദ്രിയില്‍ തപസ്സു ചെയ്യുകയും ദേവി പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്റെ കൂടെ വരണമെന്നും താന്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് ദേവിയെ പ്രതിഷ്ഠിക്കാന്‍ അനുമതി തരണമെന്നും അപേക്ഷിച്ചു.
ഈ ആഗ്രഹം സമ്മതിച്ച ദേവി ലക്ഷ്യസ്ഥാനത്ത് എത്തുന്നതു വരെ തിരിഞ്ഞു നോക്കരുതെന്നും തിരിഞ്ഞുനോക്കിയാല്‍ അവിടെ പ്രതിഷ്ഠിതയാകുമെന്നും വ്യവസ്ഥയും വച്ചു. കൊല്ലൂരെത്തിയപ്പോള്‍ പൊടുന്നനെ ദേവി തന്റെ പാദസ്വരത്തിന്റെ ശബ്ദം നിലപ്പിച്ചു. തുടര്‍ന്ന് ശങ്കരന് തിരിഞ്ഞു നോക്കുകയും ചെയ്തു. അങ്ങനെ ദേവി അവിടെ പ്രതിഷ്ഠിതയായി എന്നും ഐതീഹ്യമുണ്ട്.
ക്ഷേത്രത്തിന്റെ കിഴക്കേ നടയിലൂടെയാണ് അകത്ത് പ്രവേശിക്കേണ്ടത്. അവിടെ സ്വർണ്ണക്കൊടിമരവും ഏതാണ്ടത്ര തന്നെ വലുപ്പമുള്ള ദീപസ്തംഭവും കാണാം. കന്നഡ ശൈലിയിലാണ് കൊടിമരം പണിതിട്ടുള്ളത്.
കുടജാദ്രി മലകളില്‍ നിന്നും ഉത്ഭവിച്ചു ക്ഷേത്രത്തിനു സമീപത്തു കൂടെ ഒഴുകുന്ന പുണ്യ നദിയാണു സൗപര്‍ണിക. ക്ഷേത്രത്തിൽ പോകാൻ സൗപർണികയിൽ കുളിക്കണമെന്നത് നിർബന്ധമായും ഭക്തർ പാലിക്കുന്ന അനുഷ്ഠാനമാണ്.
മീനത്തിലെ ഉത്രം നാളിലാണ് മൂകാംബിക ക്ഷേത്രത്തില്‍ ഉത്സവ കൊടിയേറ്റം. ഒന്‍പത് നാളാണ് ഉത്സവം. നവരാത്രിയാണ് മറ്റൊരു പ്രധാന വിശേഷസമയം.
മൂകാംബിക ക്ഷേത്രത്തിൽ ഉദയ, മദ്ധ്യാന, അസ്തമയ പൂജകൾ തൊഴണമെന്നാണ് വിശ്വാസം. ഇടയ്ക്ക് വിശ്രമിക്കാനും വേണമെങ്കിൽ ഒരു ദിവസം തങ്ങാനുമുള്ള എല്ലാ സൗകര്യങ്ങളും ക്ഷേത്രത്തിന്റെ പരിസരത്ത് തന്നെയുണ്ട്. കേരളം, തമിഴ്നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് കൊല്ലൂരിലേക്ക് ട്രെയിൻ, ബസ് മാർഗങ്ങളിൽ യാത്ര സൗകര്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക