കഴിഞ്ഞ വര്‍ഷത്തെ ബോളിവുഡില്‍ നിന്ന് വന്ന സര്‍പ്രൈസ് ഹിറ്റുകളില്‍ ഒന്നായിരുന്നു 12ത്ത് ഫെയില്‍. വിധു വിനോദ് ചോപ്രയുടെ സംവിധാത്തിലൊരുങ്ങിയ ചിത്രത്തില്‍ നായകനായത് വിക്രാന്ത് മസ്സേ എന്ന 36 കാരനായിരുന്നു. ഒടിടി റിലീസിന് ശേഷവും തിയറ്ററുകളില്‍ ചിത്രത്തിന് കാര്യമായി കളക്ഷന്‍ വന്നു എന്നതായിരുന്നു ചിത്രത്തിന്റെ വിജയത്തിലെ ഏറ്റവും വലിയ പ്രത്യേകത. 20 കോടി ബജറ്റില്‍ നിർമ്മിച്ച ചിത്രം തിയറ്ററുകളില്‍ 100 ദിവസത്തിലേറെ ഓടുകയും ഇന്ത്യയില്‍ നിന്ന് മാത്രം 67 കോടിയിലേറെ കളക്ഷൻ നേടുകയും ചെയ്തിരുന്നു.
2013 മുതല്‍ സിനിമകളിൽ സാന്നിധ്യമായിരുന്ന വിക്രാന്ത് ശ്രദ്ധേയ വേഷങ്ങളില്‍ മുന്‍പും എത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ ബോക്സ് ഓഫീസ് വിജയം കൂടി നേടാനായതിന്റെ സന്തോഷത്തിലാണ് ഈ നടൻ. സിനിമയില്‍ വിക്രാന്ത് യാദൃശ്ചികമായി എത്തിയ ആളല്ല . മറിച്ച് ഒരുപാട് ആഗ്രഹിച്ച് എത്തിയതാണ്. താന്‍ കടന്നുവന്ന വഴികളിലെ കൗതുകകരമായ ചില വസ്തുതകള്‍ ഒരു പുതിയ അഭിമുഖത്തില്‍ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് വിക്രാന്ത് മസ്സേ അഭിനയരംഗത്ത് പ്രവേശിക്കുന്നത്. 2007 ലായിരുന്നു ടെലിവിഷനിലെ ആദ്യ ചുവടുവെപ്പ്. നിരവധി ജനപ്രിയ സീരിയലുകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള വിക്രാന്ത് ടെലിവിഷനില്‍ തിരക്കുള്ള നടനായിരുന്നു. വലിയ വരുമാനം ലഭിക്കുന്ന മേഖല ആയിരുന്നിട്ടുപോലും കാലം ചെന്നപ്പോള്‍ തനിക്ക് അത് മടുത്തെന്ന് വിക്രാന്ത് വ്യക്തമാക്കുന്നു. “നല്ല വരുമാനം ടെലിവിഷനില്‍ നിന്ന് എനിക്ക് ലഭിച്ചിരുന്നു. 24-ാം വയസില്‍ സ്വന്തമായി വീട് വാങ്ങാന്‍ കഴിഞ്ഞു. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അഭിനയിക്കുന്ന പരമ്പരകളിലെ താരതമ്യേന മോശം ഉള്ളടക്കം മടുപ്പിച്ചുതുടങ്ങി. അഭിനയത്തില്‍ പുതിയ മേഖലകള്‍ തേടണമെന്ന ആഗ്രഹം വര്‍ധിച്ചപ്പോഴാണ് സിനിമയ്ക്കുവേണ്ടി ടെലിവിഷന്‍ മേഖല വിട്ടത്”, വിക്രാന്ത് പറയുന്നു.
സിനിമയ്ക്കുവേണ്ടി ടെലിവിഷന്‍ വിടുന്ന സമയത്ത് പ്രതിമാസം 35 ലക്ഷം രൂപ ലഭിക്കുന്ന കരാര്‍ ആണ് വേണ്ടെന്ന് വെച്ചതെന്ന് അദ്ദേഹം പറയുന്നു. “അതുവരെയുള്ള സാമ്പത്തിക ബാധ്യതകളെല്ലാം തീര്‍ത്തതിന് ശേഷമാണ് ജീവിതത്തിലെ ഈ നിര്‍ണായക തീരുമാനത്തിലേക്ക് എത്തിയത്. ഇനിയും അത് എടുക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന നിലയായിരുന്നു”. വിക്രാന്ത് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക