ഡൽഹി: ക്രിക്കറ്റ് പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഒന്നാണ് ഐപിഎല്‍ പോരാട്ടം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനേഴാമത് എഡിഷന് മാര്‍ച്ച് 22 മുതല്‍ ആരംഭിക്കുമെന്നാണ് പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍.
പൊതുതിരഞ്ഞെടുപ്പുകൾക്കിടയിൽ പൂർണമായും ഇന്ത്യയിൽ കളിനടത്തുമെന്നും ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ സ്ഥിരീകരിച്ചു.
ആദ്യ 15 ദിവസത്തേക്കുള്ള ഷെഡ്യൂൾ മാത്രമേ പ്രഖ്യാപിക്കൂവെന്നും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷം ബാക്കി മത്സരങ്ങൾ തീരുമാനിക്കുമെന്നും ഐപിഎൽ ചെയർമാൻ പറഞ്ഞു. വരാനിരിക്കുന്നത് പൊതുതിരഞ്ഞെടുപ്പ് ആണെങ്കിലും ടൂർണമെൻ്റ് പൂർണമായും ഇന്ത്യയിൽ തന്നെ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
തെരഞ്ഞെടുപ്പ് തീയതികളും സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതും പരിഗണിച്ച് കേന്ദ്ര സര്‍ക്കാരുമായി ആലോചിച്ചാവും ബിസിസിഐ ഷെഡ്യൂള്‍ പ്രഖ്യാപിക്കുക.
“മാർച്ച് 22 ന് ടൂർണമെൻ്റ് ആരംഭിക്കാൻ ഞങ്ങൾ നോക്കുകയാണ്. ഞങ്ങൾ സർക്കാർ ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുന്നു, ആദ്യം പ്രാരംഭ ഷെഡ്യൂൾ ഞങ്ങൾ പുറത്തുവിടും. ടൂർണമെൻ്റ് മുഴുവൻ ഇന്ത്യയിലായിരിക്കും നടക്കുക. ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾക്കായി ഞങ്ങൾ കാത്തിരിക്കുന്നത്, അതനുസരിച്ച് വേദികൾ ആസൂത്രണം ചെയ്യാൻ കഴിയും,” അരുൺ ധുമാൽ പറഞ്ഞു.
കഴിഞ്ഞ സീസണിലെ പത്ത് ടീമുകള്‍ തന്നെയാണ് ഇത്തവണയും പോരടിക്കുക. ചെന്നൈ സൂപ്പര്‍ കിംഗ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിംഗ്സ്, രാജസ്ഥാന് റോയല്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നിവയാണ് ടീമുകള്‍.
പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ഐപിഎൽ മത്സരങ്ങൾ നടക്കുന്നത്, ഇതാദ്യമല്ല. 2009-ലെ, തിരഞ്ഞെടുപ്പിനെ തുടർന്ന് ഐപിഎല്ലിന്റെ രണ്ടാം സീസൺ ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റിയിരുന്നു.
2014 സീസണിലെ ആദ്യ 20 മത്സരങ്ങൾ യുഎഇയിലും ബാക്കി ഇന്ത്യയിലുമാണ് നടന്നത്. എന്നാൽ, 2019-ൽ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് നടന്ന ഐപിഎല്ലിലെ എല്ലാ മത്സരങ്ങളും ഇന്ത്യയിൽ തന്നെയായിരുന്നു സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക