സിപിഐഎം ലോക്കൽ സെക്രട്ടറി പി വി സത്യനാഥന്റെ കൊലപാതകത്തിന് കാരണം വ്യക്തി വൈരാഗ്യമെന്ന് പൊലീസ്. കേസിൽ കസ്റ്റഡിയിലുള്ള പ്രതി അഭിലാഷ് സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇതിനെ പലതവണ സത്യനാഥൻ ചോദ്യം ചെയ്തത് അഭിലാഷിനെ കൃത്യത്തിന് പ്രേരിപ്പിച്ചെന്ന് പൊലീസ് പറയുന്നു. അഭിലാഷിന്റെ ലഹരി ഉപയോഗത്തെ സത്യനാഥൻ ശക്തമായി എതിർത്തിരുന്നു. ഇക്കാര്യം പറഞ്ഞ് ഇരുവരും തമ്മിൽ പലതവണ സംസാരമുണ്ടായതായും സൂചനയുണ്ട്.
ഇരുവരുടെയും വീടുകൾ അടുത്താണ്. അഭിലാഷ് ലഹരി മാഫിയയിൽ അംഗമായിരുന്നു എന്നാണ് വിവരം. ഇയാളുടെയും സംഘത്തിന്റെയും ലഹരി ഉപയോഗം സത്യൻ ചോദ്യം ചെയ്യുന്നത് അഭിലാഷിനെ ചൊടിപ്പിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് ഇപ്പോഴത്തെ നിഗമനം. രണ്ട് വർഷം മുൻപ് അഭിലാഷ് സത്യന്റെ വീട് ആക്രമിച്ചിരുന്നതായും വിവരമുണ്ട്.
അഭിലാഷിനെ 2015ലാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. പാർട്ടിയിൽ നിന്ന് പുറത്താക്കിയതിലുള്ള എതിർപ്പും ഇയാൾക്കുണ്ടായിരുന്നു. നീണ്ട ഒമ്പത് വര്‍ഷമായി ഈ വൈരാഗ്യം അഭിലാഷ് ഉള്ളില്‍ കൊണ്ടുനടക്കുകയായിരുന്നു. സിപിഐഎം കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ് കൊല്ലപ്പെട്ട പി വി സത്യനാഥൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക