ചെന്നൈ: ശിവകാർത്തികേയൻ നായകനായി എത്തുന്ന പുതിയ തമിഴ് ചിത്രമാണ് അമരൻ. ഈയടുത്താണ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയത്. ടീസർ റിലീസിന് പിന്നാലെ തമിഴ്നാട്ടിലെ ചില സംഘടനകള്‍ കനത്ത പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ്.
രാജ്കുമാർ പെരിയസാമിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം അശോകചക്ര നേടിയ കശ്മീരില്‍ വീരമൃത്യുവരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിത കഥയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഉലക നായകന് കമൽ ഹാസന്റെ രാജ്കമല് ഫിലിംസാണ് അമരൻ നിർമ്മിച്ചിരിക്കുന്നത്. ഇപ്പോൾ ടീസറിൽ ഉൾപ്പെടുത്തിയിട്ടുള്ള ചില രംഗങ്ങളാണ് ശിവകാർത്തികേയനും കമൽഹാസനുമെതിരെ പ്രതിഷേധം ഉയരാന്‍ കാരണമായിരിക്കുന്നത്.
ചിത്രത്തിന്റെ ടീസർ കശ്മീരി മുസ്ലീങ്ങളെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ചാണ് ടീസർ പുറത്തിറങ്ങിയത് മുതൽ തമിഴക മക്കൾ ജനനായക കച്ചി (ടിഎംജെകെ) പ്രതിഷേധവുമായി രംഗത്ത് വന്നത്. കശ്മീരി മുസ്ലീങ്ങൾക്കെതിരായ അനാവശ്യ പരാമര്‍ശങ്ങള്‍ സിനിമ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് പാർട്ടിയുടെ വിമർശനം.
തമിഴ്നാട്ടിൽ എല്ലാ മത വിഭാഗക്കാരും സഹോദരസ്നേഹത്തോടെ ഒരുമിച്ചാണ് ജീവിക്കുന്നതെന്നും ഈ ചിത്രം മതങ്ങൾക്കിടയിൽ തർക്കങ്ങൾ ഉണ്ടാക്കുന്നതിലേക്ക് നയിക്കുമെന്നും സംഘടന പറയുന്നു. ശിവകാർത്തികേയനെയും കമൽഹാസനെയും അറസ്റ്റ് ചെയ്യണമെന്നും ചിത്രം വീണ്ടും അധികൃതര്‍ പരിശോധിക്കണമെന്നുംആവശ്യം ഉയരുന്നുണ്ട്. പ്രതിഷേധക്കാർ ഇരുവരുടെയും കോലം കത്തിക്കുകയും കർശന നടപടി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ പലയിടത്തും പോസ്റ്റര്‍ പതിപ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക