സ്ത്രീകൾ തിരഞ്ഞെടുക്കുന്ന ഹിജാബ് ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ ബഹുമാനിക്കപ്പെടേണ്ടതാണെന്നും ഒരു വ്യക്തി എന്ത് ധരിക്കണമെന്ന് നിർദ്ദേശിക്കരുതെന്നും കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ ഉത്തർപ്രദേശിലെ അലിഗഡ് മുസ്ലീം സർവകലാശാലയിലെ വിദ്യാർത്ഥിനികളുമായി സംവദിക്കവെയാണ് രാഹുൽ ഗാന്ധി ഈ പ്രസ്താവന നടത്തിയത്. വിദ്യാർത്ഥികളുടെ സംവദിക്കുന്നതിനിടെ കർണാടകയിൽ അടുത്തിടെ നടന്ന ഹിജാബ് വിവാദത്തെക്കുറിച്ച് ഒരു പെൺകുട്ടി പരാമർശിക്കുകയും താൻ പ്രധാനമന്ത്രിയാണെങ്കിൽ അതിനെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്തായിരിക്കുമെന്ന് മുൻ കോൺഗ്രസ് അധ്യക്ഷനോട് ചോദിക്കുകയുമായിരുന്നു.
“ഒരു സ്ത്രീ എന്ത് ധരിക്കണം എന്നത് അവളുടെ മാത്രം ഇഷ്ടം ആണ്. അതിന് അവരെ അനുവദിക്കുകയാണ് വേണ്ടത. ഇതാണ് എന്റെ അഭിപ്രായം. നിങ്ങൾ എന്ത് ധരിക്കണം എന്ന തിരഞ്ഞെടുക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. എന്ത് ധരിക്കണം എന്നത് നിങ്ങളുടെ തീരുമാനമാണ്. നിങ്ങൾ എന്ത് ധരിക്കണമെന്ന് മറ്റ് ഒരാളും തീരുമാനിക്കണമെന്ന് ഞാൻ കരുതുന്നില്ല,” രാഹുൽ ഗാന്ധി വ്യക്തമാക്കി. കഴിഞ്ഞ വർഷം ഒക്ടോബറിൽ കർണാടകയിലെ കോൺഗ്രസ് സർക്കാർ മത്സര പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് ഹിജാബ് ധരിക്കാൻ അനുമതി ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക