ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ക്രൈം ത്രില്ലര്‍ ചിത്രം ‘ദൃശ്യം’ ഇനി ഹോളിവുഡിലേക്ക്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ‘ദൃശ്യം’ ഹോളിവുഡിലേയ്ക്ക് റീമേക്ക് ചെയ്യുന്നുവെന്ന വിവരം പുറത്തുവിട്ടത്. പനോരമ സ്റ്റുഡിയോസാണ് റീമേക്കിന് പിന്നിൽ. യുഎസ് കമ്പനികളായ ഗൾഫ്സ്ട്രീം പിക്ചേഴ്സും ജോട്ട് ഫിലിംസും പനോരമ സ്റ്റുഡിയോസും ചേര്‍ന്നാകും ദൃശ്യം റീമേക്ക് നിർമിക്കുകയെന്നാണ് വിവരങ്ങൾ.
ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങി മലയാള ചിത്രം . ഇത് അഭിമാന നിമിഷം. മലയാളം ഫിലിം ഇന്‍ഡസ്ട്രി ഡിസ്ട്രിബ്യൂറ്ററായ എ.ബി ജോര്‍ജ്ജ് ട്വിറ്ററില്‍ കുറിച്ചു.
ആശിര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്. ക്ലൈമാക്സ് കൊണ്ട് പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തിയ സിനിമയാണ് ദൃശ്യം. 2013 ഡിസംബര്‍ 19 ന് കേരളത്തില്‍ റിലീസ് ചെയ്ത ദൃശ്യം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നേടിയത്. ബോക്സ് ഓഫീസില്‍ 50 കോടി കളക്ഷന്‍ നേടിയ ആദ്യ മലയാള ചിത്രമായിരുന്നു ഇത്.
ലോകമെമ്പാടും 75 കോടിയിലധികം നേടിയ ചിത്രം തിയേറ്ററുകളില്‍ 150 ദിവസത്തിലധികം പ്രദര്‍ശിപ്പിച്ചു. 125 ദിവസം ഓടിയ യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ ഏറ്റവും കൂടുതല്‍ കാലം പ്രദര്‍ശിപ്പിച്ച ചിത്രമായും ദൃശ്യം മാറി.
ദൃശ്യം പിന്നീട് മറ്റ് നാല് ഇന്ത്യന്‍ ഭാഷകളിലേക്ക് റീമേക്ക് ചെയ്തു. കന്നഡയില്‍ ദൃശ്യ (2014),തെലുങ്കില്‍ ദൃശ്യം (2014), തമിഴില്‍ പാപനാശം (2015), ഹിന്ദിയില്‍ ദൃശ്യം (2015) എന്ന എന്ന പേരുകളില്‍ റീമേക്ക് ചെയ്തു. സിംഹള ഭാഷയില്‍ ധര്‍മ്മയുദ്ധയ എന്ന പേരിലും ചൈനീസ് ഭാഷയില്‍ ഷീപ്പ് വിത്തൗട്ട് എ ഷെപ്പേര്‍ഡ് എന്ന പേരിലും റീമേക്ക് ചെയ്യപ്പെട്ടു. അതുവഴി ചൈനയിലെ മെയിന്‍ലാന്‍ഡില്‍ റീമേക്ക് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ സിനിമയായി ഇത് മാറി.
മീന ,അന്‍സിബ ഹസ്സന് ,എസ്തര് അനില്‍ , കലാഭവന്‍ ഷാജോണ്‍, ആശാ ശരത്, സിദ്ദിഖ്, റോഷന് ബഷീര്‍ , നീരജ് മാധവ് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാണ്.
45-ാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയിലും എട്ടാമത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിച്ച , ജനപ്രിയ അപ്പീലും സൗന്ദര്യാത്മക മൂല്യവുമുള്ള മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും മികച്ച മലയാളത്തിനുള്ള ഫിലിംഫെയര്‍ അവാര്‍ഡും ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ദൃശ്യം നേടി.
പ്രേക്ഷക സ്വീകാര്യത നേടിയ സിനിമയുടെ രണ്ടാം ഭാഗം 2021- ല്‍ പുറത്തിറങ്ങി. ദൃശ്യത്തിന്റെ യഥാർഥ നിർമ്മാതാക്കളായ ആശിർവാദ് സിനിമാസിൽ നിന്ന് ദൃശ്യം 1, 2 ഭാഗങ്ങളുടെ അന്താരാഷ്ട്ര റീമേക്ക് അവകാശം പനോരമ സ്റ്റുഡിയോസ് നേരത്തെ സ്വന്തമാക്കിയിരുന്നു.
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ചായിരുന്നു ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നത്. ‘പാരസൈറ്റ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സോങ് കാങ് ഹോയായിരിക്കും ചിത്രത്തിലെ നായകനെന്നായിരുന്നു റിപ്പോർട്ടുകൾ.
ദൃശ്യത്തിന്റെ ഒറിജിനല്‍ മലയാളത്തില്‍ ആണെങ്കിലും ഒരു ഹിന്ദി ചിത്രത്തിന്റെ റീമേക്ക് എന്ന നിലയ്ക്കായിരുന്നു പ്രഖ്യാപനം നടന്നത്. ദൃശ്യം ഫ്രാഞ്ചൈസിയുടെ ഹിന്ദി റീമേക്ക് നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസും തെക്കന്‍ കൊറിയയില്‍ നിന്നുള്ള ആന്തോളജി സ്റ്റുഡിയോസും ചേര്‍ന്നുള്ള ഇന്തോ- കൊറിയന്‍ സംയുക്ത നിര്‍മ്മാണ സംരംഭമാണ് ചിത്രം. സോങ് കാങ് ഹോ, സംവിധായകന് കിം ജൂ വൂണ് എന്നിവര്‍ ഉടമകളായിട്ടുള്ള നിര്‍മ്മാണ കമ്പനിയാണ് ആന്തോളജി സ്റ്റുഡിയോസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക