സിപിഎം നേതാവ് എം എം മണിക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയും സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യ ആസൂത്രകൻ എംഎം മണിയുടെ സംരക്ഷണയിലാണ് ഉള്ളത് എന്നും എംഎം മണിയാണ് പ്രതിയെ സംരക്ഷിക്കുന്നത് എന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന് മർദ്ദനമേറ്റ സംഭവത്തിനു പിന്നിലെ മുഖ്യ ആസൂത്രകനാണ് എംഎം മണിയുടെ സംരക്ഷണയിലുള്ള ഇടുക്കി സ്വദേശിയായ എസ്എഫ്ഐ പ്രവർത്തകൻ എന്നും ചെന്നിത്തല പറഞ്ഞു. 19 പേർ ചേർന്നാണ് സിദ്ധാർത്ഥനെ മർദ്ദിച്ചത് എന്നും ഇതിൽ ഒരാളെ പിടികൂടാൻ ഇതുവരെ പോലീസ് തയ്യാറായിട്ടില്ലെന്നും തരത്തിലുള്ള റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ചെന്നിത്തലയുടെ ആരോപണം.
കോളേജിലെ ആന്റി റാഗിംഗ് കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ ഇതുവരെ അറസ്റ്റിലായ 18 പ്രതികളടക്കം 19 പേർക്ക് സിദ്ധാർത്ഥന്റെ മരണത്തിനിടയാക്കിയ സംഭവങ്ങളിൽ നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോളേജിൽ നിന്ന് ഇവരെ സസ്പെൻഡ് ചെയ്യുകയും മൂന്നുവർഷത്തെ പഠന വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
സിദ്ധാർത്ഥനെ മർദ്ദിച്ച സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് അന്വേഷണസംഘം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഈ സംഘത്തിൽ ഉൾപ്പെട്ടവരെന്ന് സംശയമുള്ള നിരവധി വിദ്യാർത്ഥികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തെങ്കിലും പ്രതി ചേർക്കാൻ പാകത്തിന് വേണ്ടത്ര തെളിവുകൾ ലഭിച്ചില്ലെന്നാണ് പോലീസ് പറയുന്നത്. സിദ്ധാർത്ഥനെ മർദ്ദിച്ച സംഭവത്തിൽ ഉൾപ്പെട്ട പ്രവർത്തകരുടെ എണ്ണത്തെക്കുറിച്ച് എസ്എഫ്ഐയും സിപിഎമ്മും പറയുന്ന കണക്കുകളിലെ പൊരുത്തക്കേടും പ്രതിപട്ടികയും തമ്മിൽ ബന്ധമുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്.
സിദ്ധാർത്ഥിനെ മർദ്ദിച്ച സംഭവത്തിൽ അറസ്റ്റിലായ 18 പേരിൽ നാലുപേർ മാത്രമാണ് എസ്എഫ്ഐ പ്രവർത്തകരെന്ന് എസ്എഫ്ഐ നേതൃത്വം പറയുമ്പോൾ അഞ്ചു പേരാണ് എസ്എഫ്ഐ പ്രവർത്തകരെന്ന് സിപിഎം നേതാക്കളും പറയുന്നു. ഈ നിലപാട് മർദ്ദിച്ചവരെല്ലാം പിടിയിലായിട്ടില്ലെന്ന ആരോപണത്തിന് ശക്തി പകരുന്ന തരത്തിലുള്ളതാണ്. പോലീസ് പ്രതിപ്പട്ടിക തയ്യാറാക്കുന്നത് ആന്റി റാഗിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് തന്നെ ആവണമെന്നില്ല എന്നാണ് സർവ്വകലാശാല അധികൃതർ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക