നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വിവാദ ആൾദൈവം സന്തോഷ് മാധവൻ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് സന്തോഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പോക്സോ കേസുകളിൽ അടക്കം പ്രതിയായ സന്തോഷ് വർഷങ്ങളോളം ജയിൽ ശിക്ഷ അനുഭവിച്ച ശേഷം പുറത്തിറങ്ങി പുറം ലോകവുമായി അധികം ബന്ധമില്ലാതെ കഴിയുകയായിരുന്നു.
സ്വാമി ചൈതന്യ എന്ന പേരിൽ ആദ്യം അറിയപ്പെട്ടിരുന്ന സന്തോഷ് മാധവൻ കട്ടപ്പന സ്വദേശിയാണ്. ഒട്ടേറെ വിവാദങ്ങളിലും വഞ്ചന കുറ്റങ്ങളിലും അറസ്റ്റിലായി ജയിൽവാസം അനുഭവിച്ചിട്ടുള്ള സന്തോഷ് മാധവൻ ശാന്തിതീരം എന്ന സന്യാസ ആശ്രമം നടത്തുകയും ചെയ്തിട്ടുണ്ട്. ചുമട്ടുകാരന്റെ മകനായ സന്തോഷ് സ്വാമി അമൃത ചൈതന്യ ആയതിനു പിന്നിൽ ദൈവവിളിയാണെന്ന് വീട്ടുകാർ പറയുമ്പോഴും അതിബുദ്ധിയാണ് ഇയാളെ കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള ആളാക്കി മാറ്റിയത് എന്നായിരുന്നു പോലീസ് കണ്ടെത്തൽ.
വിവിധ ദേശങ്ങളിലൂടെയുള്ള ഊരു ചുറ്റൽ ഇയാളെ പഠനത്തിൽ മികവു കാട്ടാതിരുന്നിട്ടും ഇംഗ്ലീഷും ഉറുദുവും സംസാരിക്കുന്ന അമൃത ചൈതന്യ ആക്കി മാറ്റുന്നതിന് കാരണമായി. പത്താം ക്ലാസ് തോറ്റതോടെ പഠനം നിർത്തിയ ഇയാൾ പിന്നീട് ചെരുപ്പ് കടയിൽ സെയിൽസ്മാനായി ജോലി നോക്കുകയും 18 വയസ്സായപ്പോൾ ജേഷ്ഠ സഹോദരന്റെ സഹായത്തിൽ കലൂരിലെ ക്ഷേത്രത്തിൽ പരികർമിയായി സേവനമനുഷ്ഠിക്കുകയും ചെയ്തു.
തുരുത്തി ക്ഷേത്രത്തിൽ സേവനം ചെയ്യുമ്പോൾ ജ്യോതിഷത്തിലൂടെയും മറ്റും ലക്ഷങ്ങളാണ് ഇയാൾ സമ്പാദിച്ചത്. ഗൾഫ് നാടുകളിൽ സന്ദർശനം നടത്തുകയും പ്രമുഖ വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. വീടിനു സമീപത്തുള്ള പെൺകുട്ടിയെ തന്നെ പ്രണയിച്ച വിവാഹം കഴിച്ച സന്തോഷ് ഒന്നരമാസത്തിന് ശേഷം വിവാഹമോചിതൻ ആവുകയും ചെയ്തു. മേൽശാന്തിയായി തുരുത്തി ക്ഷേത്രത്തിൽ ജോലി ചെയ്യുന്നതിനിടയിൽ ഒരു ദിവസം പെട്ടെന്ന് അവിടെ നിന്നും അപ്രത്യക്ഷനായ സന്തോഷിനെ കുറിച്ച് വർഷങ്ങളോളം ആർക്കും തന്നെ ഒരു വിവരവും ഉണ്ടായിരുന്നില്ല.
പിന്നീടാണ് അമൃത ചൈതന്യ എന്ന പേരിൽ പ്രത്യക്ഷപ്പെടുന്നത്. ടൗണിൽ തന്നെ ലോഡ്ജ് പ്രവർത്തിക്കുന്ന കോടികൾ വിലമതിക്കുന്ന ബഹു നില കെട്ടിടം ഇയാൾ വിലയ്ക്ക് വാങ്ങുകയും ചെയ്തിരുന്നു. നേരത്തെ തന്നെ കട്ടപ്പന പോലീസ് ഇയാളുടെ സ്വത്തു വിവരങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു എങ്കിലും സന്തോഷിന്റെ വിവാഹ ദിവസമാണ് അന്വേഷണത്തിനായി പോലീസ് സംഘം വീട്ടിലെത്തുന്നത്. സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖരും വിവാഹത്തിൽ പങ്കെടുക്കുന്നതിനായി കട്ടപ്പനയിൽ എത്തിയിരുന്നു.
2008 ലാണ് ഇയാൾക്കെതിരായ തട്ടിപ്പുകളും ലൈംഗിക പീഡനങ്ങളും പുറംലോകം അറിയുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നഗ്നപൂജ എന്ന പേരിൽ സന്തോഷ് മാധവൻ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും പരാതി ഉയർന്നിരുന്നു. ഇയാൾക്കെതിരെ നിർണായക തെളിവായി പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങൾ അടങ്ങിയ സീഡികൾ ഉൾപ്പെടെ കണ്ടെടുക്കുകയും ചെയ്തിരുന്നു.
സന്തോഷ് മാധവന് പൂജപ്പുര സെൻട്രൽ ജയിലിൽ വിഐപി പരിഗണന നൽകിയതും വിവാദം സൃഷ്ടിച്ചു. ഇന്റർ പോൾ അന്വേഷിക്കുന്ന ആയുധ കള്ളക്കടത്ത കേസിൽ രാജ്യാന്തര കുറ്റവാളി പട്ടികയിലും ഇയാൾ ഉൾപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക