കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമര്‍പ്പിക്കും. ഇന്ന് രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങ് കൊൽക്കത്തയിൽ നിന്ന് ഓൺലൈനായാണ് പ്രധാനമന്ത്രി സൈന്‍ ഓഫ് ചെയ്യുക.
ഉദ്ഘാടനത്തോടനുബന്ധിച്ച് തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്ന് ആലുവയിലേക്കുള്ള ആദ്യ ട്രെയിൻ യാത്ര ഭിന്നശേഷിക്കാരായ കുട്ടികളുമായാണ്. ആദ്യ ട്രെയിൻ പുറപ്പെട്ടതിന് ശേഷം പൊതുജനങ്ങൾക്കുള്ള സർവീസ് ആരംഭിക്കും.
ആലുവ മുതൽ തൃപ്പൂണിത്തുറ വരെ 28.2 കിലോമീറ്റർ ദൂരമാണ് മെട്രോയുടെ ഒന്നാംഘട്ടത്തിൽ പൂർത്തിയാകുന്നത്. 7377കോടിരൂപയാണ് ആകെ ചെലവ്. ആലുവ മുതൽ തൃപ്പൂണിത്തുറ വരെ 25 സ്റ്റേഷനുകളുണ്ട്. 1.35 ലക്ഷം ചതുരശ്ര അടിയാണ് സ്റ്റേഷന്റെ വിസ്തീർണം. ഇതിൽ 40,000 ചതുരശ്ര അടി ടിക്കറ്റ് ഇതരവരുമാനം വർധിപ്പിക്കുന്നതിനായുള്ള പദ്ധതികൾക്കായാണ് നീക്കിവെച്ചിരിക്കുന്നത്.
ആലുവ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ വരെ 75 രൂപയാണ് അംഗീകൃത ടിക്കറ്റ് നിരക്ക്. എന്നാൽ ഉദ്ഘാടനത്തോടനുബന്ധിച്ച് നിലവിൽ ആലുവയിൽ നിന്ന് എസ് എൻ ജംഗ്ഷനിലേക്കുള്ള നിരക്കായ 60 രൂപ തന്നെയായിരിക്കും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുക. അതുവരെ 15 രൂപ ഇളവോടെ ആലുവയിൽ നിന്ന് തൃപ്പൂണിത്തുറ സ്റ്റേഷനിലേക്ക് സഞ്ചരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക