ന്യൂഡൽഹി: പാചക വാതക വില കുറച്ചു. വനിതാ ദിനം പ്രമാണിച്ചാണ് ഈ തീരുമാനം. സിലിണ്ടറിന് 100 രൂപയാണ് കുറച്ചത്. പ്രധാനമന്ത്രിയുടെ നിർദേശപ്രകരമാണ് വിലകുറച്ചത്. ഇത് വനിതാ ദിന സമ്മാനമെന്ന് നരേന്ദ്ര മോദി പറഞ്ഞു.
സ്ത്രീ ശാക്തീകരണം ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമാണിതെന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. ഇത് രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തിക ഭാരം ഗണ്യമായി ലഘൂകരിക്കുമെന്നും താങ്ങാനാവുന്ന വിലയില്‍ പാചക വാതകം ലഭ്യമാകുന്നതോടെ കുടുംബങ്ങളിലെ ക്ഷേമവും ആരോഗ്യകരമായ അന്തരീക്ഷവും ഉറപ്പാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കഴിഞ്ഞയാഴ്ചയാണ് കൂട്ടിയത്. 26 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ സിലിണ്ടർ വില 1806 രൂപയായി. തുടർച്ചയായ രണ്ടാം മാസമാണ് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വർധിപ്പിക്കുന്നത്.
എല്ലാ മാസവും തുടക്കത്തിലാണ് എണ്ണക്കമ്പനികൾ സിലിണ്ടറിന്റെ വില പുതുക്കി നിശ്ചയിക്കുന്നത്. ഗാർഹികാവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. വാണിജ്യ സിലിണ്ടറിന്റെ വില വർധിക്കുന്നത് ഹോട്ടൽ ഭക്ഷണത്തിന് വില കൂടാൻ കാരണമാകും. ഹോട്ടൽ മേഖലയെ പ്രതിസന്ധിയിലാക്കുന്ന വില വർധന തടയാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു.
അതേസമയം, ഉജ്ജ്വല യോജനയ്ക്ക് കീഴിലുള്ള പാവപ്പെട്ട സ്ത്രീകൾക്ക് എൽപിജി സിലിണ്ടർ സബ്സിഡിക്ക് 300 രൂപയാക്കി ഏപ്രിൽ 1 മുതൽ അടുത്ത സാമ്പത്തിക വർഷത്തേക്ക് നീട്ടുമെന്ന് കേന്ദ്രസർക്കാർ വ്യാഴാഴ്ച പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിൽ കേന്ദ്രം 14.2 കിലോ സിലിണ്ടറിന് 200 രൂപയിൽ നിന്ന് 300 രൂപയായി ഉയർത്തിയിരുന്നു. മാർച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ സിലിണ്ടറിന് 300 രൂപയായിരുന്നു സബ്സിഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക