തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി കലോത്സവം നിര്‍ത്തിവച്ചു. വൈസ് ചാന്‍സലറുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. ഇനി മത്സരങ്ങളോ ഫലപ്രഖ്യാപനമോ ഉണ്ടാകില്ല. കലോത്സവത്തിനെതിരെ കൂട്ടപ്പരാതി ഉയർന്നതോടെയാണ് തീരുമാനം. പരാതികള്‍ പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു.
സമാപന സമ്മേളനവും ഉണ്ടാകില്ല. ലഭിച്ച മുഴുവന്‍ പരാതികളും പരിശോധിക്കും. ഫലപ്രഖ്യാപനത്തിന് പണം വാങ്ങിയെന്ന് ആരോപിച്ച് മൂന്ന് വിധി കര്‍ത്താക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പുറമേ തങ്ങളെ എസ്എഫ്ഐക്കാര്‍ മര്‍ദ്ദിച്ചെന്നാരോപിച്ച് കെഎസ്യുക്കാര് ഇന്നലെ വേദിയില്‍ പ്രതിഷേധിച്ചിരുന്നു. ഒപ്പന മത്സരത്തില്‍ വിധി നിര്ണ്ണയിച്ചതുശരിയല്ലെന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥികള്‍ ഇന്നു പ്രതിഷേധിച്ചത്.
സംഘർഷങ്ങൾക്ക് പിന്നാലെ വിദ്യാർഥികളുടെയും സർവകലാശാലയുടെയും സുരക്ഷ ഉറപ്പാക്കാനാണ് തീരുമാനമെന്ന് വിസിയുടെ വിശദീകരണം. ഇനി മത്സരങ്ങളും ഫലപ്രഖ്യാപനവും പാടില്ലെന്ന് രജിസ്ട്രാർക്ക് നിർദേശം നൽകി. കലോത്സവം നിർത്തിവയ്ക്കാൻ യൂണിയൻ ചെയർമാനോടും സംഘാടകസമിതിയോടും രജിസ്ട്രാർ ആവശ്യപ്പെടുകയായിരുന്നു.
കേരള സർവകലാശാല കലോത്സവത്തിൽ പലവട്ടം സംഘർഷങ്ങളും പ്രതിഷേധങ്ങളുമുണ്ടായിരുന്നു. കലോത്സവത്തിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ, കെ.എസ്.യു പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ രണ്ടും കെ.എസ്.യു പ്രവർത്തകർക്കെതിരെ ഒരു കേസുമാണ് രജിസ്റ്റർ ചെയ്തത്. മാരകായുധങ്ങളുമായി കെ.എസ്.യു പ്രവർത്തകരെ ആക്രമിച്ചതിനാണ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത്. കലോത്സവം അലങ്കോലപ്പെടുത്താൻ ശ്രമിച്ചതിനാണ് കെ.എസ്.യു പ്രവർത്തകർക്കെതിരെ കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക