മത്സരഫലത്തെ ചൊല്ലി വ്യാപകമായി പരാതി ഉയരുകയും വിദ്യാർത്ഥികൾ പ്രതിഷേധം നടത്തുകയും ചെയ്തതോടെ കേരള സർവകലാശാല കലോത്സവം നിർത്തിവയ്ക്കാൻ വൈസ് ചാൻസിലറുടെ നിർദ്ദേശം. മത്സരങ്ങൾ ഇനി നടത്തേണ്ടതില്ലെന്നും വിധി പ്രഖ്യാപിക്കേണ്ടതില്ലെന്നും സമാപന സമ്മേളനവും ഉണ്ടാകില്ലെന്നും കേരള സർവകലാശാല വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ പറഞ്ഞു.
വിദ്യാർത്ഥികൾ നൽകിയ മുഴുവൻ പരാതികളും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കലോത്സവം നിർത്തിവെച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും വിദ്യാർഥികളുടെ പരാതിയിൽ അടിയന്തര നടപടി വേണമെന്നും കെ എസ് യു ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റി, വിമൻസ് കോളേജ് വിദ്യാർത്ഥികൾ തിരുവാതിര മത്സരത്തിന്റെ ഫലപ്രഖ്യാപനം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുകയും ചെയ്തു.
ഫലപ്രഖ്യാപനത്തിന് പണം വാങ്ങിയെന്ന് ആരോപിച്ച് മൂന്ന് വിധികർത്താക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. കലോത്സവം ആരംഭിച്ച ദിവസം മുതൽ വിവാദങ്ങൾക്കും ആരംഭം കുറിച്ചിരുന്നു. കഴിഞ്ഞദിവസം എസ്എഫ്ഐക്കാർ തങ്ങളെ മർദ്ദിച്ചു എന്ന് ആരോപിച്ച് കെഎസ്യു കാർ മത്സരവേദിയിൽ പ്രതിഷേധവും നടത്തിയിരുന്നു. ഇന്ന് ഒപ്പന മത്സരത്തിലെ വിധിനിർണയം ശരിയായില്ലെന്ന് ആരോപിച്ചാണ് വിദ്യാർത്ഥികൾ പ്രതിഷേധം നടത്തിയത്. അപ്പീൽ പോലും പരിഗണിച്ചില്ലെന്ന് ആരോപിച്ച കലോത്സവത്തിൽ തിരുവാതിര, മാർഗംകളി മത്സരത്തിനെതിരെയും പരാതികൾ ലഭിച്ചു.
മത്സരത്തിന്റെ വീഡിയോ കണ്ട് തീരുമാനം എടുക്കണമെന്നടക്കം വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നു. കലോത്സവത്തിന്റെ സമാപന സമ്മേളനം ഇന്നായിരുന്നു നടക്കേണ്ടിയിരുന്നത്.എസ്എഫ്ഐ പ്രവർത്തകർ വേദിക്ക് സമീപത്തു വെച്ച് കലോത്സവ മത്സരങ്ങൾ കാണാനെത്തിയ കെഎസ്യു പ്രവർത്തകരെ വളഞ്ഞിട്ട് മർദ്ദിച്ചിരുന്നു. സംഭവത്തെ തുടർന്ന് ലോ കോളേജ് യൂണിറ്റ് സെക്രട്ടറി നിതിൻ തമ്പി റൂബിൻ എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. 16 എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ് പോലീസ് സംഭവത്തെ തുടർന്ന് കേസെടുത്തിരിക്കുന്നത്.
കെഎസ്യു പ്രവർത്തകരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കലോത്സവ വേദിയിൽ കെഎസ് യു പ്രവർത്തകർ പ്രതിഷേധിക്കുകയും ചെയ്തു. ഇതേ തുടർന്ന് 19 കെ എസ് യു പ്രവർത്തകർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. എസ്എഫ്ഐ പ്രവർത്തകർ വിധികർത്താക്കളെയും വിദ്യാർത്ഥികളെയും ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നതായി ആരോപിച്ച് മാർ ഇവാനിയോസ് കോളേജ് പ്രിൻസിപ്പൽ ചാൻസലറായ ഗവർണർക്ക് പരാതി നൽകുകയും കെഎസ്യു യൂണിയൻ ഭരിക്കുന്ന കോളേജുകളിലെ പ്രവർത്തകരെ ആദ്യദിനം മുതൽ എസ്എഫ്ഐ പ്രവർത്തകർ തിരഞ്ഞുപിടിച്ച് മർദ്ദിക്കുന്നതായി കെഎസ്യു ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക