മാസപ്പടി വിവാദത്തിൽ മാത്യു കുഴല്നാടന് തിരിച്ചടി. മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ കേസെടുക്കേണ്ടതില്ലെന്ന് വിജിലന്‍സ് അറിയിച്ചു. വിജിലന്‍സ് കോടതിയില്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നൽകി. അന്വേഷണത്തിന് വേണ്ട തെളിവുകള്‍ മാത്യു കുഴല്നാടന് ഹാജരാക്കിയിട്ടില്ലെന്ന് വിജിലന്‍സ് ചൂണ്ടിക്കാട്ടി. തുടര്‍ വാദത്തിനായി കേസ് ഈ മാസം 27ലേക്ക് മാറ്റി.
ധാതുമണൽ ഖനനത്തിന് സിഎംആര്‍എൽ കമ്പനിക്ക് വഴിവിട്ട് സഹായം ചെയ്തെന്നും, അതിന്റെ പ്രത്യുപകാരമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് സിഎംആര്‍എൽ കമ്പനി മാസപ്പടി കൊടുത്തുവെന്നുമാണ് മാത്യു കുഴൽനാടന്റെ ഹര്‍ജി. എന്നാൽ ഈ ഹര്‍ജി നിലനിൽക്കില്ലെന്നും ആദായ നികുതി സെറ്റിൽമെന്റ് ബോര്‍ഡിന്റെ തീരുമാനം വിജിലൻസിന്റെ പരിധിയിൽ പരിശോധിക്കാൻ കഴിയില്ലെന്നുമാണ് വിജിലൻസ് സ്വീകരിച്ച നിലപാട്.
മുഖ്യമന്ത്രി പിണറായി വിജയൻ, മകള്‍ വീണ വിജയൻ എന്നിവരെ ഉൾപ്പെടുത്തി ഏഴു പേർക്കെതിരെയാണ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ മാത്യു കുഴൽ നാടൻ ഹർജി ഫയൽ ചെയ്തത്. ഫെബ്രുവരി 29 നാണ് മാത്യു കുഴൽനാടൻ ഹര്‍ജി നൽകുന്നത്. ഹര്‍ജി ഫയലിൽ സ്വീകരിക്കുന്നത് സര്‍ക്കാര്‍ അഭിഭാഷകൻ എതിര്‍ത്തിരുന്നു.
പരാതിയിൽ എന്ത് നടപടിയെടുത്തുവെന്ന് അറിയിക്കാനാണ് വിജിലൻസിനോട് കോടതിയുടെ നിർദേശം. ഇതേ വിഷയവുമായി ബന്ധപ്പെട്ട് മറ്റു കോടതികളിലും ഹർജികൾ സമർപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. പ്രോസിക്യൂഷന്റെ ആവശ്യവും കോടതി ഇന്ന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക