സംസ്ഥാനത്തെ റബ്ബർ കർഷകർക്ക് സന്തോഷിക്കാം. റബ്ബർ ഉൽപാദന ബോണസ് 180 രൂപയാക്കി ഉയർത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇത്തവണത്തെ ബജറ്റിൽ റബ്ബർ സബ്സിഡി ഉയർത്തുമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നു. സംസ്ഥാന സർക്കാർ സ്വാഭാവിക റബ്ബറിന് വിലയിടിഞ്ഞ സാഹചര്യത്തിലാണ് റബ്ബർ ഉത്പാദന ഇൻസെന്റീവ് പദ്ധടപ്പാക്കിയിരിക്കുന്നത്.
സർക്കാർ സബ്സിഡിയായി അനുവദിക്കുന്നത് വിപണി വിലയിൽ കുറവ് വരുന്ന തുകയാണ്. ഒരു കിലോഗ്രാം സ്വാഭാവിക റബ്ബറിന് 2021 ഏപ്രിലിൽ 170 രൂപ വില ഉറപ്പാക്കുന്ന നിലയിൽ സബ്സിഡി തുക സർക്കാർ വർധിപ്പിച്ചിരുന്നു. 180 രൂപ ഒരു കിലോഗ്രാം റബ്ബറിന് 2024 ഏപ്രിൽ ഒന്നുമുതൽ വർദ്ധിപ്പിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം നടത്തിയിരുന്നതാണ് ഇപ്പോൾ സർക്കാർ പ്രാവർത്തികമാക്കിയിരിക്കുന്നത്.
റബ്ബറിന് രാജ്യാന്തര വിപണിയിൽ വില ഉയരുമ്പോഴും വില തകർച്ചയ്ക്ക് കാരണമാകുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. എല്ലാ സാമ്പത്തിക പ്രയാസങ്ങളും മാറ്റിവെച്ച് ഈ സാഹചര്യത്തിലും റബ്ബർ കർഷകരെ പരമാവധി സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത് എന്ന് ധനമന്ത്രി പറഞ്ഞു.
അതേസമയം റബ്ബർ കർഷകർക്ക് ഉൽപാദന ബോണസായി 24.48 കോടി രൂപ കൂടി അനുവദിച്ചതായി മന്ത്രി പറഞ്ഞു. റബ്ബർ ബോർഡ് അംഗീകരിച്ച പട്ടികയിൽ ഉള്ള മുഴുവൻ പേർക്കും ഇതോടെ സബ്സിഡി അക്കൗണ്ടിൽ ലഭിക്കും. ചെറുകിട നാമമാത്ര റബ്ബർ കർഷകരായ ഒന്നര ലക്ഷത്തിലേറെ പേർക്കാണ് പദ്ധതിയിലൂടെ ആനുകൂല്യം ലഭ്യമാകുക. റബ്ബർ ബോർഡ് അംഗീകരിക്കുന്ന കർഷകരുടെ പട്ടിക അനുസരിച്ച് സംസ്ഥാന സർക്കാർ നൽകുന്ന സബ്സിഡി ഈ വർഷം റബ്ബർ ബോർഡ് അംഗീകരിച്ച മുഴുവൻ പേർക്കും ലഭ്യമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക