മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. 15,000 രൂപയുടെ ബോണ്ടും ആൾജാമ്യവും ഉൾപ്പെടെയുള്ള നിബന്ധനകളോടെയാണ് അരവിന്ദ് കെജരിവാളിന് റൗസ് അവന്യൂ കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. തുടരെ 8 സമൻസുകൾ അയച്ചിട്ടും ചോദ്യം ചെയ്യലിന് അരവിന്ദ് കെജ്രിവാൾ ഹാജരാകാത്തതിനെ തുടർന്ന് ഇ ഡി കോടതിയെ സമീപിക്കുകയായിരുന്നു.
ഈ പരാതിയിലാണ് ഇപ്പോൾ അരവിന്ദ് കെജ്രിവാളിന് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അരവിന്ദ് കെജ്രിവാളിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ചോദ്യം ചെയ്യലിന് അരവിന്ദ് കെജ്രിവാൾ ഹാജരായിരുന്നില്ല.
പിന്നീട് കോടതിയിൽ അപേക്ഷ സമർപ്പിക്കുകയും കോടതി അരവിന്ദ് കെജ്രിവാളിനോട് നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു എങ്കിലും ഓൺലൈനായി കെജ്രിവാൾ റൗസ് അവന്യൂ കോടതിയിൽ ഹാജരാവുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം ഇഡിയുടെ സമൻസ് സ്റ്റേ ചെയ്യണമെന്ന കെജ്രിവാളിന്റെ ആവശ്യം ഡൽഹി സെഷൻസ് കോടതി തള്ളുകയും ചെയ്തിരുന്നു.
മദ്യനയ അഴിമതി കേസിലെ പ്രതിയും മലയാളിയുമായ വിജയ് നായരും ആയി ചേർന്ന് പ്രവർത്തിക്കാൻ അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടെന്നും കേസിലെ മറ്റൊരു പ്രതിയായ സമീർ മഹേന്ദ്രവുമായി കെജ്രിവാൾ വീഡിയോ കോളിൽ സംസാരിച്ചിരുന്നു എന്നും ഇഡി ആരോപിക്കുന്നു. അതേസമയം ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ബി ആർ എസ് നേതാവ് കെ കവിതയെ ഇഡി ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത കവിതയെ ഡൽഹിയിൽ എത്തിച്ച് ഇഡി ചോദ്യം ചെയ്യുകയാണ്.
ഡൽഹി സർക്കാറിന്റെ കീഴിലായിരുന്ന മദ്യ വില്പനയുടെ ലൈസൻസ് സ്വകാര്യമേഖലയ്ക്ക് കൈമാറിയതിൽ അഴിമതി നടന്നിട്ടുണ്ട് എന്നും കള്ളപ്പണം വെളുപ്പിച്ചു എന്നുമൊക്കെയാണ് ഇഡി യുടെ കണ്ടെത്തൽ. ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയും കവിതയും എഎപി നേതാവ് വിജയ് നായരും ഏതാനും മദ്യ വ്യവസായികൾക്ക് അനർഹമായ ലാഭം ലഭിച്ച ഇടപാടിൽ ഇടപെട്ടു എന്ന ആരോപണമാണ് ഇഡി ഉന്നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക