അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ പൂരം മഹോത്സവത്തിന് വർണ്ണാഭമായ തുടക്കം. വള്ളുവനാടിന്റെ പൂരം മാമാങ്കമായ അങ്ങാടിപ്പുറം ശ്രീ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവത്തിനു മുന്നോടിയായി എട്ടു ദിവസമായി നടന്നുവന്ന ദ്രവ്യ കലശം വെള്ളിയാഴ്ച ശ്രീഭൂതവലിയോടെയാണ് സമാപിച്ചത്.
പൂരം പുറപ്പാട് ദിനമായ ഇന്ന് രാവിലെ എട്ടു മണിയോടെ നങ്ങ്യാർ കൂത്തോടെ ചടങ്ങുകൾക്ക് ആരംഭമായി. തുടർന്ന് കൂത്തു പുറപ്പാട് നടന്നു. ആചാരപൂർവ്വം 10 മണിക്ക് നാലമ്പലത്തിനകത്ത് പൂരം കൊട്ടിപ്പുറപ്പാട് ആരംഭിച്ചു. വടക്കേ നടയിലൂടെ ഗജവീരന്റെ പുറത്ത് ആദ്യ ആറാട്ടിനായി ഇറങ്ങിയ ഭഗവതി ആറാട്ട് കഴിഞ്ഞ് 11 മണിയോടെ പൂരം കൊട്ടികയറി.
ആദ്യ പകൽ പൂരത്തിന് പെരുവനം സതീശൻ മാരുടെ പ്രമാണത്തിൽ പഞ്ചാരിമേളത്തിനുശേഷം തിടമ്പ് മാതൃശാലയിലേക്ക് എഴുന്നള്ളിക്കുന്നതോടെ സമാപനമാവും. ഇന്ന് രാത്രി 9.30ന് രണ്ടാമത്തെ ആറാട്ടിനായി വെടിക്കെട്ടോടെ കൊട്ടിയിറങ്ങും.
11 ദിവസമാണ് തിരുമാന്ധാംകുന്ന് ഭഗവതിയുടെ പൂര മഹോത്സവം നടക്കുന്നത്. മീനമാസത്തിലെ മകീരം നാളിൽ ആരംഭിക്കുന്ന പൂര മഹോത്സവത്തിൽ പതിനായിര കണക്കിന് ഭക്തജനങ്ങളാണ് പങ്കെടുക്കുക. നാളെ വൈകിട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങിൽ ഈ വർഷത്തെ മാന്ധാദ്രി പുരസ്കാരം ഗായിക കെ എസ് ചിത്രക്ക് സമർപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക