ഡല്‍ഹി: സോഫി മൊളീനക്സിനോടുള്ള കടപ്പാട് ഒരിക്കലും തീര്‍ത്താല്‍ തീരില്ല ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്. എട്ടാം ഓവര്‍ എറിയാന്‍ മൊളീനക്സിനെ അല്ലായിരുന്നു ക്യാപ്റ്റന്‍ സ്മൃതി മന്ദാന ഏല്‍പ്പിച്ചിരുന്നതെങ്കില്‍ ഒരുപക്ഷേ, വിധി ഇതായിരിക്കില്ല. ആ ഒറ്റ തീരുമാനത്തിന്റെ പ്രതിഫലമെന്ന പോലെ, വനിതാ പ്രീമിയര്‍ ലീഗ് രണ്ടാം സീസണ് കിരീടം ചൂടി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്. ഡല്‍ഹി ക്യാപിറ്റല്‍സിന് ഒരു തവണ കൂടി ഫൈനലില്‍ കണ്ണീര് മടക്കം. സ്കോര്‍- ഡല്‍ഹി: 113-ന് പുറത്ത്. ബാംഗ്ലൂര്‍: 115-2 (19.3. ഓവര്‍)
ഡല്‍ഹി തകര്പ്പനായിത്തന്നെ കളി ആരംഭിച്ചിരുന്നു. എട്ടാം ഓവറിലെ കാലിടര്‍ച്ച. പിന്നീടങ്ങോട്ട് ഇഴഞ്ഞിഴഞ്ഞ് നീങ്ങിയെന്ന് പോലും പറയാൻ സാധിക്കാത്ത ഓവറുകള്‍. ആറ് ഓവറില്‍ 61 റണ്‍സുണ്ടായിരുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് അങ്ങനെ 113 വരെ എത്തി. 18.3 ഓവറിനിടെത്തന്നെ എല്ലാവരും മടങ്ങി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂരിന് ഒരു പതര്‍ച്ചയുമുണ്ടായിരുന്നില്ല. നിശ്ചിത ഓവറില്‍ത്തന്നെ വിജയം അടിച്ചെടുത്ത് കന്നിക്കിരീടത്തില്‍ മുത്തമിട്ടു.
ഡല്‍ഹി ഉയര്‍ത്തിയ 114 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബാംഗ്ലൂരിന് സ്മൃതി മന്ദാനയും സോഫി ഡിവൈനും മികച്ച തുടക്കം തന്നെ ആയിരുന്നു. ഒന്‍പതാം ഓവറില്‍ ടീം സ്കോര്‍ 49-ല്‍ നില്‍ക്കേ, സോഫി ഡിവൈനെയാണ് ബാംഗ്ലൂരിന് ആദ്യം നഷ്ടമായത്-27 പന്തില്‍ 32 റണ്‍സ്. 15-ാം ഓവറില്‍ മിന്നു മണിയെ കൂറ്റനടിക്ക് ശ്രമിച്ച് സ്മൃതി മന്ദാനയ്ക്കും പുറത്ത് പോകേണ്ടിവന്നു(39 പന്തില്‍ 31 റണ്‍സ്). അരുന്ധതിക്കാണ് ക്യാച്ച്. അപ്പോഴേക്കും ടീം സ്കോര്‍ 82 റണ്‍സിലെത്തി. പിന്നങ്ങോട്ട് എലിസ് പെറിയും (37 പന്തില്‍ 35) റിച്ച ഘോഷും (14 പന്തില്‍ 17) ക്രീസില്‍ നിലയുറപ്പിച്ച് ഫൈനല്‍ വിജയം കൈപ്പിടിയിലൊതുക്കി.
നേരത്തേ ടോസ് ലഭിച്ച് ബാറ്റിങ് തിരഞ്ഞെടുത്ത ഡല്‍ഹി ക്യാപിറ്റല്‍സിന് ഗംഭീരമായ തുടക്കം കിട്ടിയത്മുതലാക്കാനായില്ല.18.3 ഓവറില്‍ 113 റണ്‍സിന് പുറത്തായി. ശ്രേയങ്ക പാട്ടീല്‍ നാലുവിക്കറ്റ് നേടിയപ്പോള്‍ സോഫീ മൊളീനക്സ് മൂന്നും മലയാളി താരം ആശ ശോഭന രണ്ടും വിക്കറ്റുകള്‍ സ്വന്തമാക്കി. 44 റണ്‍സ് നേടിയ ഷഫാലി വര്‍മയാണ് ഡല്‍ഹി നിരയിലെ ടോപ് സ്കോറര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക