കോഴിക്കോട്: പേരാമ്പ്രയ്ക്ക് അടുത്ത് നൊച്ചാട് അനു എന്ന യുവതിയെ കൊലപ്പെടുത്തിയത് 55 കേസുകളിൽ പ്രതിയായ കൊടും ക്രിമിനൽ. യുവതിയെ കൊലപ്പെടുത്തിയത് മൃഗീയമായാണെന്ന് പൊലീസ് പറഞ്ഞു. മോഷണത്തിനായി തള്ളിയിട്ടപ്പോൾ ബോധം പോയ യുവതിയെ തൊട്ടിലേക്ക് വലിച്ചിഴച്ച പ്രതി തല വെള്ളത്തിൽ ചവിട്ടി താഴ്ത്തുകയായിരുന്നു. തളളിയിട്ടപ്പോൾ തലയിടിച്ച് വീണ യുവതിയുടെ ബോധം പോയി. ആളുകൾ കാണുമെന്നത് പേടിച്ച് വലിച്ചിഴച്ച് തോട്ടിലേക്ക് തള്ളിയിട്ടു. ഇവിടെ വെച്ച് തലയിൽ ചവിട്ടി വെള്ളത്തിൽ താഴ്ത്തിയാണ് അനുവിനെ കൊലപ്പെടുത്തിയത്. കുറ്റകൃത്യം നടന്ന സമയം പ്രതി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ലെന്നതും അന്വേഷണത്തിൽ വെല്ലുവിളിയായിരുന്നു. സാഹസികമായാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
ആശുപത്രിയിലേക്ക് പോകാൻ മറ്റൊരിടത്തു കാത്തു നിൽക്കുകയായിരുന്ന ഭർത്താവിന്റെ പക്കലേക്ക് വീട്ടിൽ നിന്നിറങ്ങി ധൃതിയിൽ പോവുകയായിരുന്ന അനു എന്ന യുവതിയാണ് കഴിഞ്ഞ തിങ്കളാഴ്ച ദാരുണമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. യുവതി നടന്നുവരുന്നത് മട്ടന്നൂരിൽ നിന്നും മോഷ്ടിച്ച ബൈക്കുമായി ഈ വഴി വന്ന കൊടും ക്രിമിനൽ മുജീബ് റഹ്മാന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ലിഫ്റ്റ് വാഗ്ദാനം ചെയ്താണ് യുവതി റഹ്മാന്റെ ബൈക്കിൽ കയറ്റിയത്.
അടുത്ത ജംക്ഷനിൽ നിൽക്കുന്ന ഭർത്താവിന് സമീപം എത്തിക്കാമെന്ന് പറഞ്ഞ് മുജീബ് അനുവിനെ ബൈക്കിൽ കയറ്റുകയും ദാരുണമായി കൊലപ്പെടുത്തുകയുമായിരുന്നു. ജനവാസ മേഖലയിലായിരുന്നിട്ടും കൊലപാതകം ആരുടേയും ശ്രദ്ധയിൽപെട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക