ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തിൽ ബിജെപി എംഎൽഎ രാജിവച്ചു. ഗുജറാത്തിൽ നിന്നുള്ള ബിജെപി എംഎൽഎ ആയ കേതൻ ഇനാംദാർ ആണ് ബിജെപിക്ക് കനത്ത പ്രഹരം ഏൽപ്പിച്ചു കൊണ്ട് രാജിവെച്ചത്. തന്റെ രാജിക്കത്ത് സ്പീക്കർക്ക് നൽകിയാണ് കേതൻ ഇനാംദാർ രാജി പ്രഖ്യാപിച്ചത്. തുടർച്ചയായി മൂന്നു തവണ വഡോദര ജില്ലയിലെ സാവ്ളി മണ്ഡലത്തിൽ നിന്നും എംഎൽഎയായ നേതാവ് കൂടിയാണ് കേതൻ.
തന്റെ രാജി സമ്മർദ്ദ തന്ത്രം അല്ലെന്നും വഡോദര ലോക്സഭാ സീറ്റിൽ ബിജെപി സ്ഥാനാർഥി രഞ്ജൻ ഭട്ടിന്റെ വിജയത്തിനായി പ്രവർത്തിക്കും എന്നും സ്വാഭിമാനത്തെക്കാൾ വലുതല്ല മറ്റൊന്നും എന്നുള്ള ഉൾവിളിയെ തുടർന്നാണ് തന്റെ രാജിയെന്നും കേതൻ ഇനാംദാർ പറഞ്ഞു.
ഗുജറാത്ത് നിയമസഭയിൽ ബിജെപിക്ക് 156 അംഗങ്ങളാണ് നിലവിലുള്ളത്. ആകെ 182 സീറ്റാണ് ഗുജറാത്ത് നിയമസഭയിൽ ഉള്ളത്. നേരത്തെ 2020 ജനുവരിയിലും കേതൻ ഇനാംദാർ രാജി പ്രഖ്യാപിച്ചിരുന്നെങ്കിലും സ്പീക്കർ രാജി സ്വീകരിക്കാൻ കൂട്ടാക്കിയിരുന്നില്ല. 2024 ൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മെയ് 7 ന് ഒറ്റ ഘട്ടമായാണ് ഗുജറാത്തിൽ നടക്കുന്നത്. ഇത്തവണ രാജ്യത്ത് 7 ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക