തൃശൂര്‍: വെയിലത്ത് നിര്‍ത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിച്ചു. തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങ് സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലാണ് പൊട്ടിത്തെറിയുണ്ടായത്. കാറിനുള്ളില്‍ സൂക്ഷിച്ചിരുന്ന പെര്‍ഫ്യും ചൂടാകുകയും പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ കാറിന്റെ പിന്നിലെ ഗ്ലാസ് തകര്‍ന്നു.
ശക്തമായ ചൂടില്‍ പെര്‍ഫ്യൂം ബോട്ടില്‍ ചൂടായതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. കാറിനുള്ളില്‍ നേരിട്ട് സൂര്യപ്രകാശം അടിക്കുന്ന ഇടങ്ങളില്‍ പെര്‍ഫ്യും ബോട്ടിലുകള്‍ സൂക്ഷിക്കുന്നത് അപകടങ്ങള്‍ക്കിടയാക്കുമെന്ന് ദുരന്ത നിവാരണ വിദഗ്ധരടക്കം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ശക്തമായ ചൂടില്‍ പെര്‍ഫ്യൂം അമിതമായി ചൂടാകുകയും ബോട്ടില്‍ പൊട്ടിത്തെറിക്കാനുള്ള സാധ്യതയും കൂടുതലാണെന്നും മുന്നറിയിപ്പുകള്‍ ഉണ്ട്.
കാറിനുള്ളില്‍ പെര്‍ഫ്യും സ്പ്രേ ചെയ്തതിന് ശേഷം പുക വലിക്കുകയോ, ലൈറ്റര്‍ തെളിക്കുകയോ ചന്ദന തിരികത്തിക്കുകയോ ചെയ്യുന്നത് അപകടങ്ങള്‍ക്കിടയാക്കിയേക്കും. ഈ സമയം എസി ഓണ്‍ ആണെങ്കില്‍ വന്‍ അപകടങ്ങള്‍ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിപ്പുകള്‍ പറയുന്നത്.
പെർഫ്യൂം കുപ്പികൾ പോലെ തന്നെ പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള മറ്റു വസ്തുക്കളാണ് ബാറ്ററികൾ, ലൈറ്ററുകൾ, കാനുകളിൽ സൂക്ഷിക്കുന്ന ഡ്രിങ്കുകൾ, സ്പ്രേ ഡിസ്പെൻസറുകൾ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ, കണ്ണാടികൾ എന്നിവയെല്ലാം. ഇത്തരം വസ്തുക്കൾ ഒരിക്കലും കാറിനുള്ളിൽ നേരിട്ട് വെയിൽ ഏൽക്കുന്ന ഭാഗത്ത് അധിക സമയം സൂക്ഷിക്കരുതെന്നാണ് ദുരന്തനിവാരണ സേന അടക്കം മുന്നറിയിപ്പ് നൽകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക