കൊല്ലം: കൊല്ലത്ത് ജോനകപ്പുറം ഹാര്‍ബറില്‍ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് ഇടിച്ചുകയറി ഭിന്നശേഷിക്കാരന് മരിച്ചു. തമിഴ്നാട് കൊടമംഗലം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. തമിഴനാട് സ്വദേശി പരശുറാം (60) ആണ് മരിച്ചത്. സംഭവത്തില്‍ ഒന്‍പത് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഹാര്‍ബറിനുള്ളിലെ റോഡരികില്‍ കിടന്ന് ഉറങ്ങിയവരുടെ ഇടയിലേക്കാണ് ബൈക്ക് ഓടിച്ചു കയറ്റിയത്. സംഭവത്തില്‍ ബൈക്ക് ഓടിച്ചിരുന്ന പള്ളിത്തോട്ടം സ്വദേശി സിബിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു.
വഴിയരികില്‍ നിരന്നുകിടന്ന് ഉറങ്ങുകയായിരുന്നു അപകടത്തില്‍പ്പെട്ടവര്‍. പരശുരാമന്റെ തലയിലൂടെ ബൈക്ക് പാഞ്ഞുകയറുകയായിരുന്നു. സിബിന് മദ്യപിച്ചിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. അതിനാല്‍ പരിശോധനയും അന്വേഷണവും നടത്താനാണ് പൊലീസ് തീരുമാനം.
പരിക്കേറ്റ ഒന്പതുപേരില് രണ്ടുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കണ്ണിന് ഗുരുതരമായി പരിക്കേറ്റ രാജി, സരസ്വതി എന്നിവരെയാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. ഇവരെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടലില്‍ പോയി മീന്‍ പിടിച്ചുവരുന്നവരില്‍ നിന്ന് മീന്‍ വാങ്ങാനായി ഹാര്‍ബറില്‍ കാത്തുനിന്നവരുടെ ഇടയിലേക്കാണ് ബൈക്ക് ഇടിച്ചുകയറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക