ഹ്യുണ്ടായിയും കിയ കോർപ്പറേഷനും ഏകദേശം 1.7 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ (ഇവി) തിരിച്ചുവിളിച്ചതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയിൽ ആണ് വാഹനങ്ങൾ തിരിച്ചുവിളിച്ചത്. ചാർജിംഗ് കൺട്രോൾ യൂണിറ്റിലെ പ്രശ്നങ്ങളെ തുടർന്നാണ് നടപടി.
ലോ-വോൾട്ടേജ് ബാറ്ററികളുടെ ഊർജ്ജത്തെ ബാധിക്കുകയും വാഹനമോടിക്കുമ്പോൾ വാഹനം ഷട്ട്ഡൗണാകാൻ സാധ്യതയുള്ളതുമായ പ്രശ്നങ്ങൾ പരിഹരിക്കാനാണ് തിരിച്ചുവിളിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ദക്ഷിണ കൊറിയയുടെ ഗതാഗത മന്ത്രാലയം പറയുന്നതനുസരിച്ച്, ഹ്യുണ്ടായ് 113,916 ഇവികൾ തിരിച്ചുവിളിക്കും. ഇത് അയോണിക്-സീരീസ്, ജെനസിസ് ലൈനപ്പ് എന്നിവയുൾപ്പെടെ വിവിധ മോഡലുകളെ ബാധിക്കുന്നു. അതേസമയം കിയ 56,016 ഇവികൾ തിരിച്ചുവിളിക്കാൻ ഒരുങ്ങുന്നു.
ഇൻ്റഗ്രേറ്റഡ് ചാർജിംഗ് കൺട്രോൾ യൂണിറ്റുകളുടെ സോഫ്റ്റ്വെയറിലാണ് പിശക് കണ്ടെത്തിയത്. അത്തരം തകരാറുകൾ ലോ-വോൾട്ടേജ് ബാറ്ററി പവർ ചെയ്യുന്നതിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ഓടിക്കൊണ്ടിരിക്കുന്ന സമയത്ത് വാഹനം നിർത്താൻ സാധ്യതയുള്ളതിനെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നു. ഇത്തരമൊരു സംഭവം ഇതാദ്യമല്ല.
നേരത്തെ 2023 ജൂണിൽ, ഹ്യുണ്ടായിയുടെ അയോണിക്ക് 5 ഇലക്ട്രിക് എസ്യുവിയിലെ വൈദ്യുതി നഷ്ടത്തെക്കുറിച്ച് അമേരിക്കയിൽ അന്വേഷണം ആരംഭിച്ചിരുന്നു. പ്രോപ്പൽസീവ് പവർ ഭാഗികമായോ പൂർണ്ണമായോ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് 30 പരാതികൾ സമർപ്പിച്ചു. ഇതേത്തുടർന്ന് ഏകദേശം 39,500 വാഹനങ്ങളെ തിരിച്ചുവിളിച്ചതായി റിപോർട്ടുകൾ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക