പാലക്കാട്: ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് ചരിഞ്ഞത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ മദപ്പാട് സമയത്താണ് അസുഖം പിടിപ്പെട്ടത്. ഈ സീസണിലെ ഉത്സവങ്ങളില്ലൊന്നും പങ്കെടുത്തിരുന്നില്ല. കേരളത്തില്‍ അങ്ങോളമിങ്ങോളം ആരാധകരുളള ആനയാണ് മംഗലാംകുന്ന് അയ്യപ്പൻ. തൃശൂർ പൂരം ഉൾപ്പെടെയുള്ള നിരവധി പൂരങ്ങളിലെ നിറസാന്നിധ്യവുമായിരുന്നു.
1992-ലാണ് മംഗലാംകുന്നിലെ എം.എ.പരമേശ്വരനും സഹോദരൻ എം.എ.ഹരിദാസനും ബിഹാർ സോൺപൂരിലെ മേളയിൽനിന്നും അയ്യപ്പനെ വാങ്ങുന്നത്. 305 സെന്റിമീറ്റർ ഉയരമുണ്ട്. തൃശൂർ പൂരത്തിലെ തെക്കോട്ടിറക്കത്തിന് തിടമ്പേറ്റിയ സ്വകാര്യ ഉടമസ്ഥതയിലുള്ള അപൂർവം ആനകളിലൊന്നാണ് അയ്യപ്പൻ.
ചെറായി, ചക്കുമലശ്ശേരി ഉത്സവങ്ങളിലെ തലപ്പൊക്ക മത്സരങ്ങളിൽ പല തവണ വിജയിച്ചിട്ടുണ്ട്. നെൻമാറ വല്ലങ്ങിവേല, ചിനക്കത്തൂർ പൂരം, ഉത്രാളികാവ് പൂരം, പരിയാനമ്പറ്റ പൂരം, പറക്കോട്ടുകാവ് താലപ്പൊലി തുടങ്ങിയവയ്ക്ക് നിരവധി വർഷം തിടമ്പേറ്റി. ഗജരാജ വൈസൂര്യ പട്ടം നൽകി അയ്യപ്പനെ ആദരിച്ചിട്ടുണ്ട്.
നിരവധി സിനിമകളിലും അയ്യപ്പന് ഭാഗമായിട്ടുണ്ട്. രജനീകാന്തിനൊപ്പം മുത്തുവിലും ശരത് കുമാറിനൊപ്പം നാട്ടാമൈയിലും അയ്യപ്പനുണ്ടായിരുന്നു. നിരവധി മലയാള സിനിമകളിലും അയ്യപ്പനുണ്ടായിരുന്നു. 2006-2007 ല്‍ തൃശ്ശൂര്‍പൂരത്തിന് പാറമേക്കാവ് വിഭാഗത്തിന് തിടമ്പേറ്റി. ചെറായയില്‍ നടന്ന തലപ്പൊക്കമത്സരത്തില്‍ അയ്യപ്പന് ജേതാവായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക