വയനാട്: വയനാട് നെന്മേനി പഞ്ചായത്തിൽ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ച് ഒരാൾ മരിച്ചു. ചുള്ളിയോട് ചന്തയ്ക്കു സമീപം ആണ് മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചത്. അമ്പലക്കുന്ന് പണിയ കോളനിയിലെ ഭാസ്കരനാണ് മരിച്ചത്.
ഹരിതകർമസേന ശേഖരിച്ച് ചന്തയ്ക്കു സമീപത്തായി കൂട്ടിയിട്ട മാലിന്യത്തിനാണ് തീപിടിച്ചത്. തിങ്കളാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് സംഭവം. ഇതിനുസമീപം ഷെഡ്ഡിൽ കിടന്നുറങ്ങുകയായിരുന്നു ഭാസ്കരനെന്ന് നാട്ടുകാർ പറഞ്ഞു.
ഓടിക്കൂടിയ നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ബത്തേരിയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി നടത്തിയ തിരച്ചിലിലാണ് ഭാസ്കരന്റെ മൃതദേഹം കിട്ടിയത്. കത്തിക്കരിഞ്ഞ നിലയിലായിരുന്ന മൃതദേഹം സുൽത്താൻബത്തേരി താലൂക്കാശുപത്രി മോർച്ചറിയിലേക്കു മാറ്റി. തീ പിടിത്തം അറിഞ്ഞ് രക്ഷപെടാൻ ശ്രമിക്കുന്നതിന് മുമ്പ് തന്നെ തീ ആളിപ്പടരുകയായിരുന്നു. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യകതമായിട്ടില്ല.
അതേസമയം കഴിഞ്ഞദിവസം, തിരൂരിൽ തരംതിരിക്കാൻ സൂക്ഷിച്ചിരുന്ന മാലിന്യ കൂമ്പാരത്തിനും തീപിടിച്ചിരുന്നു. നഗരസഭയുടെ പൊറ്റിലാത്തറ ട്രഞ്ചിങ് ഗ്രൗണ്ടിൽ തരംതിരിക്കാൻ സൂക്ഷിച്ചിരുന്ന മാലിന്യക്കൂമ്പാരത്തിനാണ് തീപിടിച്ചത്. തീ പിടിത്തം ഉണ്ടായതിന്റെ കാരണം വ്യക്തമല്ല. തിരൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഏകദേശം രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്.
താമരശ്ശേരി ചുരത്തിലും വൻ തീപിടിത്തം ഉണ്ടായി. ചുരത്തിലെ ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിലായി ചിപ്പിലത്തോട് എന്ന സ്ഥലത്തെ അടിക്കാടിനാണ് തീപിടിച്ചത്. വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. മുക്കത്ത് നിന്നെത്തിയ അഗ്നിരക്ഷാ സേനയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇപ്പോൾ മാലിന്യ കൂമ്പാരത്തിനു തീ പിടിക്കുന്നത് സാധാരണയായി മാറിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക