അതി രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ കൂപ്പൺ അച്ചടിച്ച് പിരിവ് നടത്താൻ ഒരുങ്ങി കെപിസിസി. ഉടൻ തന്നെ കൂപ്പൺ അച്ചടിച്ച് വിതരണം ചെയ്യാനാണ് കെപിസിസി തീരുമാനിച്ചിട്ടുള്ളത്.
നേരത്തെ തെരഞ്ഞെടുപ്പിന് പിസിസികളും സ്ഥാനാർത്ഥികളും സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണം എന്ന് എഐസിസി തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൂപ്പൺ അച്ചടിച്ച് വിതരണം ചെയ്യാൻ കെപിസിസി ഒരുങ്ങുന്നത്. സാധാരണഗതിയിൽ 3 ഘട്ടമായി ഹൈക്കമാൻഡ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സ്ഥാനാർത്ഥികൾക്ക് സഹായം നൽകിയിരുന്നു.
എന്നാൽ സാമ്പത്തിക പ്രതിസന്ധി മൂലം തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഏറെ പിന്നിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ. നേതാക്കളുടെ പര്യടനം, സ്ഥാനാർത്ഥികളുടെ പര്യടനം, പ്രചാരണ സാമഗ്രി തയ്യാറാക്കൽ തുടങ്ങിയവയ്ക്ക് വേണ്ടിയായിരുന്നു ഹൈക്കമാൻഡ് സ്ഥാനാർത്ഥികൾക്ക് സഹായം നൽകിയിരുന്നത്. എന്നാൽ ഇപ്രാവശ്യം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് ആദ്യഘട്ട പണം പോലും ഇതുവരെയും സ്ഥാനാർത്ഥികൾക്ക് ലഭിച്ചിട്ടില്ല.
കൂപ്പൺ അച്ചടിച്ച് പിരിവ് നടത്തുന്നത് തെരഞ്ഞെടുപ്പ് കാലത്ത് തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടെങ്കിലും മറ്റ് മാർഗ്ഗങ്ങളില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി പിരിവ് നടത്തുന്നത്. വീടുകൾ തോറും കയറി പ്രചാരണം നടത്തുന്നതിന് ഒപ്പം പണപ്പിരിവ് കൂടി നടത്താം എന്നതാണ് നിലവിൽ കെപിസിസി എടുത്തിരിക്കുന്ന തീരുമാനം. സ്വന്തം നിലയിലാണ് സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് പ്രചാരണം ഏകോപിപ്പിക്കുന്നത്.
ഇതിനു മുൻപ് കെ കരുണാകരൻ മന്ദിരം, ഐഎൻടിയുസി ഫണ്ട് എന്നിവയ്ക്കായി കോൺഗ്രസ് പിരിവ് നടത്തിയിരുന്നു. അടുത്തിടെ കോൺഗ്രസിന്റെ സമരാഗ്നി പര്യടനത്തിനായി ഓരോ മണ്ഡലം കമ്മിറ്റിയും ഓരോ ലക്ഷം രൂപ സമാഹരിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും ഇത് കാര്യക്ഷമമായി നടന്നിരുന്നില്ല.
ഇതിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൂപ്പൺ അച്ചടിച്ച് പിരിവ് നടത്താം എന്ന തീരുമാനത്തിൽ കെപിസിസി എത്തുകയായിരുന്നു. പിരിവ് നടത്തുന്നതിനായുള്ള കൂപ്പണുകൾ അടുത്ത ദിവസങ്ങളിൽ തന്നെ ബൂത്തു തലങ്ങളിൽ എത്തും എന്നാണ് അറിയാൻ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക