പത്തനംതിട്ട: തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടിക്കും മുന്നണിക്കും നാണക്കേട് ഉണ്ടാക്കിയ കയ്യാങ്കളിയിൽ പത്തനംതിട്ടയിലെ മുതിർന്ന സിപിഎം നേതാക്കൾക്കെതിരെ കർശന നടപടി ഉണ്ടായേക്കും. വോട്ടെടുപ്പ് പൂർത്തിയായ ശേഷം അന്വേഷണ കമ്മീഷനെ നിയോഗിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ ഇപ്പോഴത്തെ തീരുമാനം.
ഈ സംഭവം ഇതിനോടകം തന്നെ പ്രതിപക്ഷം ആയുധമാക്കി കഴിഞ്ഞു. അതുകൊണ്ട് തെരഞ്ഞെടുപ്പ് കഴിഞ്ഞ് മതി നടപടി എന്നാണ് നേതൃത്വം സ്വീകരിച്ച തീരുമാനം. രണ്ട് നേതാക്കളും ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് പുറത്താകും എന്നാണ് വിവരം.
തോമസ് ഐസക്കിനായുള്ള പ്രചരണ പ്രവർത്തനത്തിൽ വന്ന വീഴ്ചയുടെ പേരിലായിരുന്നു മുതിർന്ന നേതാവ് എ പത്മകുമാറും അടൂരിൽ നിന്നുള്ള നേതാവ് ഹർഷകുമാറും ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ തമ്മിൽ പോരടിച്ചത്. പത്മകുമാറും ഹർഷകുമാറും തമ്മിൽ ഏറെക്കാലമായുള്ള തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്.
ഹർഷകുമാറും ഒരു വിഭാഗം നേതാക്കളും ചേർന്ന് ജില്ലയിലെ പാർട്ടിയെ കൈപ്പിടിയിൽ ഒതുക്കിയതാണ് മുതിർന്ന നേതാവായ പത്മകുമാറിൽ അമർഷം പുകയാൻ കാരണം. സ്ഥാനാർത്ഥിയായ തോമസ് ഐസകിനൊപ്പം ഇതിന് മുൻപ് തന്നെ കൂടിയ പത്മകുമാർ തെരഞ്ഞെടുപ്പ് പോരായ്മകൾ ചൂണ്ടിക്കാട്ടി അടൂരിലെ നേതാക്കളെയും പാർട്ടിയെയും നിരന്തരം കുറ്റപ്പെടുത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക