തൃശ്ശൂര്‍: യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിൽ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ നർത്തകി സത്യഭാമയ്ക്ക് എതിരെ ആർഎൽവി രാമകൃഷ്ണൻ പൊലീസില്‍ പരാതി സമർപ്പിച്ചു. ചാലക്കുടി ഡിവൈ.എസ്.പിയ്ക്കാണ് രാമകൃഷ്ണൻ പരാതി നൽകിയത്. വ്യക്തിപരമായി അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. അഭിമുഖം നൽകിയത് വഞ്ചിയൂരിലായതിനാൽ പരാതി കൈമാറുമെന്ന് ചാലക്കുടി പൊലീസ് അറിയിച്ചു.
രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടം കളിക്കുന്നത് കണ്ടാൽ പെറ്റ തള്ള പൊറുക്കില്ലെന്നുമായിരുന്നു സത്യാഭാമയുടെ ആക്ഷേപം.മോഹിനിയാകാൻ വെളുപ്പ് നിറവും സൗന്ദര്യം വേണം. കറുത്ത കുട്ടികൾ മേക്കപ്പിട്ടാണ് മത്സരങ്ങളിൽ സമ്മാനം നേടുക. കറുത്ത നിറമുള്ള ആളുകളെ മോഹിനയാട്ടം പഠിപ്പിക്കുമെന്നും എന്നാല്‍ മത്സരങ്ങളില്‍ പങ്കെടുക്കരുതെന്ന് പറയുമെന്നും അവര്‍ പറഞ്ഞിരുന്നു.
വിവാദ പരാമർശം നടത്തിയതിന്റെ പേരിൽ അതിരൂക്ഷമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ അറിയിച്ചു. വ്യക്തിമപരമായി മാത്രമല്ല കുടുംബത്തേയും സൈബറിടങ്ങളിൽ കടന്നാക്രമിക്കുകയാണ്. ആരേയും അധിക്ഷേപിക്കാൻ ഉദ്ദേശിച്ചില്ലായിരുന്നു എന്നും പറഞ്ഞ കാര്യങ്ങൾ വ്യാഖ്യാനിച്ചതിലെ പ്രശ്നമാണെന്നുമാണ് എഫ്ബി പോസ്റ്റിൽ സത്യഭാമ പറയുന്നത്. ആർഎൽവി രാമകൃഷ്ണനെതിരായ പരാമർശങ്ങളിൽ ഉറച്ച് നിൽക്കുന്നു എന്നായിരുന്നു ഇതിന് മുൻപ് സത്യഭാമ സ്വീകരിച്ച നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക