തിരുവനന്തപുരം: തിരുവനന്തപുരത്ത് ജീവനൊടുക്കിയ ഡോക്ടർ അഭിരാമിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്. തന്റെ ആത്മഹത്യയിൽ ആരും ഉത്തരവാദികളല്ലെന്നും ജീവിതം മടുത്തത് കൊണ്ട് പോകുന്നു എന്നുമാണ് ആത്മഹത്യക്കുറിപ്പിൽ വ്യക്തമാക്കുന്നത്. അഭിരാമി താമസിച്ചിരുന്ന മെഡിക്കൽ കോളേജിന് അടുത്തുള്ള വീട്ടിൽ നിന്നാണ് പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
വെള്ളനാട് സ്വദേശിനിയാണ് ഡോ. അഭിരാമി. കഴിഞ്ഞ ദിവസം വൈകിട്ടാണ് മരണവാർത്ത ഇവരുടെ വീട്ടിലേക്ക് എത്തുന്നത്. പോസ്റ്റ്മോർട്ടം നടപടികൾ കഴിഞ്ഞ ശേഷം മൃതദേഹം ഉടൻ തന്നെ വീട്ടിലേക്ക് എത്തിക്കും. എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ അഭിരാമിക്കുള്ളതായി അറിയില്ലെന്ന് വീട്ടുകാർ വെളിപ്പെടുത്തുന്നു.
ഏതാനം മാസങ്ങൾക്ക് മുമ്പാണ് അഭിരാമി വിവാഹിതയായത്. ഇവരുടെ ഭർത്താവും ഡോക്ടറാണ്. ആത്മഹത്യയിലേക്ക് ചെന്നെത്താനുള്ള കാരണങ്ങൾ ഒന്നും തന്നെ അഭിരാമിക്കുള്ളതായി അറിയില്ലെന്നാണ് വീട്ടുകാർ വ്യക്തമാക്കുന്നത്. എന്താണ് സംഭവിച്ചത് എന്നത് അടക്കമുള്ള കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കൂടുതൽ വിവരങ്ങൾ തേടി അന്വേഷണം നടത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടറായ അഭിരാമിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. അഭിരാമി സീനിയർ റസിഡൻ്റ് ഡോക്ടർ ആയിരുന്നു. മെഡിക്കൽ കോളേജിന് സമീപത്തെ പിടി ചാക്കോ നഗറിലെ വാടക വീട്ടിൽ കഴിഞ്ഞ ദിവസം വൈകീട്ട് 6.30 ഓടെയായിരുന്നു സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക