തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ മാർച്ച് 25 വരെ അപേക്ഷ നൽകിയവർക്ക് ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാം. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ ആണ് ഇക്കാര്യം അറിയിച്ചത്. ഇവരുടെ അപേക്ഷകൾ ഏപ്രിൽ നാല് വരെ നടക്കുന്ന ഉദ്യോഗസ്ഥതല പരിശോധനയിൽ പരിഗണിക്കും. പരിശോധനയ്ക്കു ശേഷം അർഹരായവരെ ഉൾക്കൊള്ളിച്ചുകൊണ്ട് അന്തിമമായ പട്ടിക തയ്യാറാക്കും.
പുതുതായി പേര് ചേർത്തവരെ നിലവിലെ വോട്ടർ പട്ടികയിൽ അനുബന്ധമായി ചേർക്കുകയാണ് ചെയ്യുന്നത്. ഇവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിട്ടുള്ള തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താൻ കഴിയും. ഏപ്രിൽ നാലുവരെ അപേക്ഷിക്കുന്നവർക്ക് ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ അവസരം ഉണ്ടാകും എന്ന തെറ്റായ സന്ദേശം പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനാണ് ഈ അറിയിപ്പ് നൽകുന്നതെന്ന് സഞ്ജയ് കൗൾ അറിയിച്ചു.
അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള ആദ്യ ദിവസമായ മാർച്ച് 28 ന് സംസ്ഥാനത്ത് വിവിധ ലോക്സഭാ മണ്ഡലങ്ങളിലായി 14 പേർ നാമനിർദ്ദേശ പത്രിക നൽകിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക