തൊടുപുഴ: ഇടുക്കിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ചിന്നക്കനാലിൽ ചക്കക്കൊമ്പൻ ഷെഡ്ഡ് ആക്രമിച്ചു. 301 കോളനിക്കു സമീപം വയൽപ്പറമ്പിൽ ഐസക്കിന്റെ ഷെഡാണ് ആന തകർത്തത്. സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല. അതിനാൽ വലിയ ദുരന്തമാണ് വഴിമാറിയത്. പിന്നീട് നാട്ടുകാർ ബഹളം വച്ച് കൊമ്പനെ തുരത്തുകയായിരുന്നു.
കഴിഞ്ഞദിവസവും ചിന്നക്കനാലിൽ ചക്കക്കൊമ്പൻ സിങ്കുകണ്ടത്ത് വീട് ആക്രമിച്ചു .കൂനംമാക്കൽ മനോജിന്റെ വീടാണ് ആക്രമിച്ചത്. ആന വീട് ആക്രമിക്കുന്ന സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചു. പുലര്ച്ചെ നാലു മണിക്കായിരുന്നു ആക്രമണം. വീടിന്റെ മുൻവശത്തെത്തിയ ആന കൊമ്പുപയോഗിച്ച് ഭിത്തിയിൽ കുത്തി. വീടിന്റെ ഭിത്തിയിൽ വിള്ളൽ വീഴുകയും മുറിക്കുള്ളിലെ സീലിങ്ങ് തകരുകയും ചെയ്തു.
അതേസമയം, യനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവതി മിനിയുടെ പോസ്റ്റ് മോർട്ടം ഇന്ന് നടക്കും. മഞ്ചേരി മെഡിക്കൽ കോളേജിലാണ് പോസ്റ്റ് മോർട്ടം. ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ മിനിയുടെ ഭർത്താവ് സുരേഷ് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
വയനാട് മേപ്പാടി പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെടുന്ന മൂപ്പൈനാട് പഞ്ചായത്തിലുൾപ്പെട്ട പരപ്പൻപാറ ആദിവാസി കോളനിയിലെ മിനി(35)യാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. മിനിയും ഭർത്താവ് സുരേഷും മക്കളായ സുദീപ് (ഏഴ്), സുമിത്ര (മൂന്ന്), രേഷ്മ (ഒന്ന്) എന്നിവരും മറ്റു ചിലർക്കൊപ്പം ബുധനാഴ്ച രാത്രി വയനാട് മൂപ്പൈനാട് കടാശ്ശേരിയിലുള്ള കോളനിയിൽനിന്ന് ഉൾവനത്തിൽ ചാലിയാറിന്റെ ഉദ്ഭവസ്ഥാനത്തുള്ള വാസസ്ഥലത്തേക്കുപോയതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക