മൂവാറ്റുപുഴ: ജനറൽ ആശുപത്രിയില്‍ വെച്ച് യുവതിയെ കുത്തിക്കൊന്ന സംഭവത്തിൽ വെളിപ്പെടുത്തലുമായി സിംനയുടെ സഹോദരൻ. പ്രതിയായ ഷാഹുൽ കൊല്ലപ്പെട്ട സിംനയെ ഇതിന് മുൻപ് ശല്യപ്പെടുത്തിയിരുന്നതായി സഹോദരൻ ഹാരിസ് വെളിപ്പെടുത്തി. വീടിന് നേരെയും ഷാഹുൽ ആക്രമണം നടത്തിയിട്ടുണ്ട്. ഷാഹുൽനെതിരെ പൊലീസിൽ പരാതിപെട്ടിരുന്നു. പരാതി നൽകിയതിന്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നാണ് സഹോദരൻ വ്യക്തമാക്കുന്നത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം. സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാര്‍ഡില്‍ ആണ് ആക്രമണംനടന്നത്. സിംനയുടെ പിതാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. പിതാവിനെ കാണാന്‍ ആശുപത്രിയില്‍ എത്തിയതാണ് സിംന.
ആശുപത്രിയില്‍ എത്തിയ പ്രതി സംസാരിക്കുന്നതിനിടെ, കൈയില്‍ കരുതിയിരുന്ന കത്തി എടുത്ത് സിംനയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു. ആഴത്തിലേറ്റ മുറിവിനെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായാണ് സിംനയ്ക്ക് മരണം സംഭവിച്ചത്.
ഇരുവരും തമ്മില്‍ മുന്‍പരിചയം ഉണ്ടായിരുന്നു. കൊലപാതകത്തിലേക്ക് നയിച്ച കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ആശുപത്രിയില്‍ ഉണ്ടായിരുന്നവര്‍ തടഞ്ഞ് നിര്‍ത്തി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. പൊലീസ് ഇയാളെ ബസ് സ്റ്റാന്റിലിട്ടാണ് പിടികൂടിയത്. ഇരുവരും വിവാഹിതരാണ്. നേരത്തെ അയൽവാസികളായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത മൂവാറ്റുപുഴ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക