കൊല്ലൂര്‍: കൊല്ലൂര്‍ മൂകാംബിക ദേവീക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവത്തിന്റെ പ്രധാന ചടങ്ങായ മഹാരഥോത്സവം ഇന്ന് വൈകീട്ട് അഞ്ചിന് നടക്കും. ക്ഷേത്ര മതിലിന് പുറത്ത് ക്ഷേത്രത്തിന് മുമ്പില്‍ തയ്യാറാക്കിയ ബ്രഹ്മരഥത്തില്‍ ഉച്ചയ്ക്ക് 11.30 ന് രഥാരോഹണവും പൂജകള്‍ക്ക് ശേഷം രഥചലനവും നടക്കും.
വര്‍ഷത്തിലൊരിക്കല്‍ ദേവീവിഗ്രഹം ക്ഷേത്രത്തിന് പുറത്ത് രഥത്തില്‍ എഴുന്നള്ളിക്കുന്ന ചടങ്ങാണിത്. ഏപ്രില്‍ രണ്ടിന് ഓക്കുളി ഉത്സവവും സൗപര്‍ണികയില്‍ ആറാട്ടും ഏപ്രില്‍ മൂന്നിന് രാവിലെ അശ്വാരോഹണോത്സവത്തിനും മഹാപൂര്ണാഹുതിക്കും ശേഷം ധ്വജാവരോഹണത്തോടെ ഉത്സവം സമാപിക്കും.
പത്ത് നാള് നീളുന്ന വാര്‍ഷിക ഉത്സവത്തിന് കഴിഞ്ഞ ദിവസമാണ് കൊടിയേറിത്. ക്ഷേത്രം തന്ത്രി ഡോ. കെ. നിത്യാനന്ദ അഡിഗയുടെ കാര്‍മികത്വത്തില്‍ ഇന്നലെ രാവിലെ നടന്ന സ്തംഭ ഗണപതി പൂജയോടെയാണ് മഹോത്സ ചടങ്ങുകള്‍ക്ക് തുടക്കമായത്.
കർണാടക മാതൃകയിൽ നടത്തപ്പെടുന്ന ഉത്സവമാണെങ്കിലും കേരളീയഭക്തരും ധാരാളമായി പങ്കെടുക്കുന്ന വിശേഷമാണ്. ഒമ്പതുദിവസവും വിശേഷാൽ പൂജകളും വഴിപാടുകളും നടത്തപ്പെടുന്നു. എട്ടാം ദിവസമായ മൂലം നാളിലാണ് ക്ഷേത്രത്തിലെ മഹാരഥോത്സവം നടത്തപ്പെടുന്നത്. ദേവിയുടെ ജന്മനക്ഷത്രദിവസമാണ് ഫാൽഗുനമാസത്തിലെ മൂലം എന്ന് വിശ്വസിയ്ക്കപ്പെടുന്നു.
ബ്രഹ്മരഥം എന്നറിയപ്പെടുന്ന ഏഴുനിലകളോടുകൂടിയ മഹാരഥം അന്നാണ് എഴുന്നള്ളിയ്ക്കുന്നത്. ഈ ദിവസം പതിവിലും രണ്ടുമണിക്കൂർ നേരത്തേ നടതുറക്കുന്നു. തുടർന്ന് ഗണപതിഹോമം. ഇവയ്ക്കുശേഷം രാവിലെ എട്ടുമണിയോടെ രഥോത്സവത്തിനുള്ള പൂജകൾ തുടങ്ങും. മുഹൂർത്തബലി, ക്ഷിപ്രബലി, രഥബലി തുടങ്ങിവയാണ് രഥോത്സവത്തിന് മുന്നോടിയായ പ്രധാന ചടങ്ങുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക