തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ മലയാളികൾ മരിച്ച സംഭവത്തിൽ കൂടുതൽ തെളിവുകളുണ്ടെന്ന് പൊലീസ്. നവീന്റെ ഉപേക്ഷിക്കപ്പെട്ട കാറിൽ നിന്നാണ് തെളിവുകൾ കണ്ടെത്തിയത്. ഡ്രാഗന്റേയും അന്യഗ്രഹ ജീവികളുടേയും ചിത്രങ്ങൾ, കത്തികൾ, സ്ഫടികക്കല്ലുകൾ എന്നിവയാണ് കണ്ടെത്തിയത്.
ആര്യക്ക് വന്ന മെയിലിലും ഇവയെക്കുറിച്ച് പരാമര്‍ശമുണ്ട്. ഇവ പ്രത്യേക വിശ്വാസത്തിന് ഉപയോഗിക്കുന്നവയെന്നും സൂചനയുണ്ട്. ഡോണ്‍ ബോസ്കോ എന്ന പേരില്‍ മെയില്‍ അയച്ചത് നവീനെന്നും സംശയമുണ്ട്. ആര്യയുടെ ആഭരണങ്ങൾ യാത്രക്ക് വേണ്ടി വിറ്റെന്നും സംശയമുണ്ട്.
ദമ്പതികളായ നവീൻ, ഭാര്യ ദേവി, സുഹൃത്ത് ആര്യ എന്നിവരെയാണ് അരുണാചൽപ്രദേശിലെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആര്യയെ കാണാതായെന്ന് കാണിച്ച് ബന്ധുക്കൾ കഴിഞ്ഞ മാസം 27ന് പൊലീസിൽ പരാതി നൽകിയിരുന്നു. ആര്യ തിരുവനന്തപുരം സ്വദേശിനിയാണ്. നവീനും ദേവിയും കോട്ടയം സ്വദേശികളാണ്. ആര്യയും ദേവിയും തിരുവനന്തപുരത്ത് ഒരുമിച്ച് ജോലി ചെയ്തിരുന്നു. ബ്ലാക്ക് മാജിക്ക് കേന്ദ്രീകരിച്ചാണ് കേസിൽ അന്വേഷണം പുരോഗമിക്കുന്നത്.
ഇവർ ആത്മഹത്യ ചെയ്യാന്‍ അരുണാചല്‍ പ്രദേശിലെ സിറോ എന്ന സ്ഥലം തെരഞ്ഞെടുത്തത് എന്തിന് എന്ന ചോദ്യത്തിനുത്തരമാണ് പൊലീസ് അന്വേഷിക്കുന്നത്. സിറോയ്ക്ക് സമീപം ബ്ലാക്ക് മാജിക്കുമായി ബന്ധപ്പെട്ടവയുണ്ടോയെന്നും പരിശോധിക്കുന്നു. ഇതിനായി ലോവര്‍ സുബാന്‍സിരി എസ്.പി കെനി ബഗ്രയുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘത്തെ അരുണാചലില്‍ രൂപീകരിച്ചിട്ടുണ്ട്.
ഇതിനിടെ മൂവരും മരിച്ചുകിടന്ന മുറിയില്‍ നിന്നും പ്ലേറ്റില്‍ മുടി കണ്ടെത്തിയതും ദുരൂഹമാണ്. എന്തെങ്കിലും വിശ്വാസത്തിന്റെയോ മൂവരും വായിച്ച ഏതെങ്കിലും പുസ്തകത്തിന്റെയോ പ്രേരണ ആത്മഹത്യയ്ക്ക് പിന്നില്‍ ഉണ്ടായേക്കാമെന്ന് തിരുവനന്തപുരം ഡി.സി.പി നിധിന് രാജ് പറഞ്ഞു.
അതേസമയം, കേസന്വേഷണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. അന്വേഷണ പുരോഗതി യോഗം വിലയിരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക