ഹൈറിച്ച് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് അന്വേഷണം സിബിഐക്ക് കൈമാറി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറാനുള്ള ഡിജിപിയുടെ ശുപാർശ പ്രകാരമാണ് നടപടി.
കേന്ദ്ര ഏജൻസിക്ക് അന്വേഷണം കൈമാറുന്നതാണ് അഭികാമ്യം എന്ന് ഡിജിപിയുടെ വിലയിരുത്തലിനെ തുടർന്ന് നിലവിൽ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക പരിശോധന വിഭാഗം അന്വേഷണം നടത്തുന്ന കേസ് സിബിഐ ക്ക് കൈമാറാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. നിലവിൽ കേസിൽ എൻഫോസ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്.
ആഭ്യന്തരവകുപ്പ് പറയുന്നതനുസരിച്ച് 750 കോടി രൂപയുടെ തട്ടിപ്പ് നടന്നു എന്നാണ് കണക്കുകൾ. ഹൈറിച്ച് ഉടമകൾ മൾട്ടിലെവൽ മാർക്കറ്റിംഗ് ബിസിനസിന്റെ മറവിൽ 1600 കോടിയിലേറെ രൂപ വിവിധ വ്യക്തികളിൽ നിന്ന് ശേഖരിച്ച് ഒ ടി ടി പ്ലാറ്റ്ഫോമിന്റെ പേരിലും ഇടപാട് നടത്തിയെന്ന് എൻഫോസ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. ഒരാളിൽ നിന്ന് അഞ്ച് ലക്ഷം വീതം 200ലേറെ പേരിൽ നിന്ന് ഓഹരി വാഗ്ദാനം ചെയ്ത് പിരിച്ചെടുത്തതായാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ.
ഒ ടി ടി പ്ലാറ്റ്ഫോമിന് 12 ലക്ഷത്തിലേറെ വരിക്കാർ ഉണ്ടെന്നാണ് ഇവർ അവകാശപ്പെട്ടിരുന്നത്. ഹൈറിച്ച് ഉടമകൾ ഹൈറിച്ച് ഒ ടി ടി എന്ന പേരിൽ പുറത്തിറക്കിയ പ്ലാറ്റ്ഫോം വാങ്ങിയത് വിജേഷ് പിള്ളയിൽ നിന്നാണെന്ന് ചോദ്യം ചെയ്യലിൽ ഹൈറിച്ച് ഉടമകളായ പ്രതാപനും ഭാര്യ ശ്രീനയും മൊഴി നൽകുകയും ചെയ്തിരുന്നു.
വിജേഷ് പിള്ളയ്ക്ക് ഇവർ എത്ര കോടി രൂപയാണ് നൽകിയത് എന്ന് അടക്കമുള്ള വിവരങ്ങളും ഇഡി പരിശോധിക്കുന്നുണ്ട്. സ്വർണ്ണ കടത്ത് കേസ് പ്രതിയായ സ്വപ്നാ സുരേഷ് നേരത്തെ സ്വർണ്ണ കടത്ത് കേസ് ഒത്തുതീർപ്പാക്കാൻ വിജേഷ് പിള്ള സമീപിച്ചെന്നും 30 കോടി വാഗ്ദാനം ചെയ്തെന്നും ആരോപണം ഉന്നയിച്ചിരുന്നു. സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ചിരുന്ന വിജേഷ് പിള്ളക്കെതിരെ തന്നെയാണ് ഇപ്പോൾ ഹൈറിച്ച് കേസിലും അന്വേഷണം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക