ന്യൂഡൽഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലെ അറസ്റ്റ് ചോദ്യം ചെയ്തു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ സമർപ്പിച്ച ഹർജിയിൽ വിധി ഇന്ന് പറയും. ഡൽഹി ഹൈക്കോടതിയാണ് രണ്ടരയോടെ വിധി പറയുന്നത്.
മാർച്ച് 21നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കെജരിവാളിനെ അറസ്റ്റ് ചെയ്തത്. ആറ് ദിവസത്തെ കസ്റ്റഡിക്കു ശേഷം തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയാണ് കെജരിവാൾ. അറസ്റ്റ് നിയമ വിരുദ്ധവും നിയമപരമായി നിലനിൽക്കുന്നതല്ലെന്നും ഹർജിയിൽ കെജരിവാൾ ആരോപിക്കുന്നു.
അഴിമതിയുടെ മുഖ്യ സൂത്രധാരൻ കെജരിവാൾ ആണെന്നു സത്യവാങ്മൂലത്തിൽ ഇഡി പറയുന്നു. കേസിൽ നേരത്തെ ദീർഘമായ വാദങ്ങളായിരുന്നു. പിന്നാലെയാണ് വിധി പറയാൻ മാറ്റിയത്.
ഒരു സിറ്റിങ് മുഖ്യമന്ത്രി അറസ്റ്റിലാകുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമാണ്. മൂന്ന് മണിക്കൂർ നീണ്ട വാദത്തിന് ശേഷം പ്രത്യേക ജഡ്ജി കാവേരി ബജ്വയാണ് കെജ്രിവാളിനെ മാർച്ച് 28 വരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ടത്.
കേസിൽ 10 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടുള്ള എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അപേക്ഷയിലാണ് കോടതി ഉത്തരവ്. കെജ്രിവാളിനു വേണ്ടി മുതിർന്ന അഭിഭാഷകരായ മനു അഭിഷേക് സിങ്വി, വിക്രം ചൗധരി, രമേശ് ഗുപ്ത എന്നിവരും ഇ ഡിയെ പ്രതിനിധീകരിച്ച് അഡിഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവുമായിരുന്നു ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക