ഡൽഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വാദം ശരിവെച്ച് ഡൽഹി ഹൈക്കോടതി. ഇ.ഡി അറസ്റ്റ് ചോദ്യം ചെയ്ത കെജ്രിവാളിന്റെ ഹരജിയിലാണ് കോടതി നിരീക്ഷണം.
ഇഡിയും കെജ്രിവാളും തമ്മിലുള്ള കേസാണ് ഇതെന്നും രാഷ്ട്രീയ താൽപര്യങ്ങൾ കോടതിക്ക് മുന്നിൽ വയ്ക്കാൻ കഴിയില്ലെന്നും ഡൽഹി ഹൈക്കോടതി അറിയിച്ചു. ജാമ്യം നല്‍കുന്നത് കോടതിയുടെ വിവേചന അധികാരമാണ്. ബോണ്ടുകള്‍ ആരു വാങ്ങി എന്നുള്ളത് കോടതിക്ക് അറിയേണ്ട. മുഖ്യമന്ത്രിക്ക് പ്രത്യേക ഇളവ് നല്കാന് കഴിയില്ല, രേഖകള്‍ ഇ.ഡി ശേഖരിച്ചിട്ടുണ്ട്, ജഡ്ജിമാര്‍ക്ക് രേഖകളാണ് പ്രധാനം, രാഷ്ട്രീയം അല്ലെന്നും കോടതി വ്യക്തമാക്കി.
മാപ്പുസാക്ഷികളെ അവഗണിക്കാനാവില്ലെന്നും അവഗണിച്ചാല്‍ നിയമവ്യവസ്ഥ മുന്നോട്ടുപോകില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഗൂഢാലോചന പങ്കാളിത്തത്തിനുള്ള തെളിവ് ഇഡി ശേഖരിച്ചിട്ടുണ്ട്. ശരത് ചന്ദ്ര റെഡ്ഡി, രാഘവ് എന്നിവരുടെ മൊഴികൾ വിശ്വസ്യമോ എന്ന് തെളിയിക്കേണ്ടത് വിചാരണ വേളയിലാണ്. ബോണ്ട് കൈമാറിയതും ലോക്സഭാ സ്ഥാനാർഥിത്വവുമൊന്നും ഈ കോടതിയുടെ പരിഗണനാ വിഷയമല്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് സ്വര്‍ണ്ണകാന്ത ശര്‍മയാണ് കെജ്രിവാളിന്റെ ഹരജിയില്‍ വിധി പറഞ്ഞത്.
ജനാധിപത്യം, സ്വാതന്ത്യവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് തുടങ്ങിയ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് വിരുദ്ധമാണ് തന്റെ അറസ്റ്റെന്നായിരുന്നു കെജ്രിവാളിന്റെ ഹരജി. ഇ.ഡി കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതിനെയും കെജ്രിവാള് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമാണെന്ന കെജ്രിവാളിന്റെ വാദം കോടതി തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക