തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂടിനാൽ വലയുന്നതിനിടെ ആശ്വാസമായി മൂന്ന് ജില്ലകളില്‍ മഴമുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ഈ ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
അതേസമയം സംസ്ഥാനത്ത് കൊടും ചൂട് തുടരുകയാണ്. പാലക്കാട് ഇന്ന് 41 ഡിഗ്രിക്ക് മുകളിലാണ് വിവിധ പ്രദേശങ്ങളിലെ താപനില രേഖപ്പെടുത്തിയത്. മുണ്ടൂര്‍ സ്റ്റേഷനില്‍ 41.6 ഡിഗ്രിയാണ് ഇന്ന് രേഖപ്പെടുത്തിയ താപനില. 44 ശതമാനമാണ് അന്തരീക്ഷ ഈര്‍പ്പം. അതിനാല്‍ രേഖപ്പെടുത്തിയ താപനിലയേക്കാള്‍ 2 ഡിഗ്രി അധികം ചൂട് അനുഭവപ്പെട്ടു.
ഈ വര്‍ഷം രാജ്യത്ത് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴ സാധാരണ നിലയില്‍ ലഭിക്കുമെന്നാണ് സ്വകാര്യ കാലാവസ്ഥ പ്രവചന കേന്ദ്രമായ സ്കൈമെറ്റ് പ്രവചിക്കുന്നത്. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ സാധാരണ മണ്‍സൂണ്‍ ലഭിക്കുമെന്നു ഏജന്‍സി അറിയിച്ചു.
ഇന്ത്യയുടെ തെക്ക്, പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറൻ മേഖലകളിൽ നല്ല മഴയും മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ സാധാരണ അളവിൽ മഴയും ലഭിക്കും. എന്നാൽ, ബീഹാർ, ജാർഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ മഴ കുറയാനാണ് സാധ്യത. മൺസൂൺ സീസണിന്റെ ആദ്യ പകുതിയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സാധാരണയിലും കുറവ് മഴയായിരിക്കും ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക