ക്ഷേമപെൻഷൻ സഹായം മാത്രമാണ് എന്നും അവകാശമായി കാണാനാകില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഭരിക്കുന്ന സർക്കാരുകളുടെ നയപരമായ തീരുമാനത്തിന്റെ ഭാഗം മാത്രമാണ് ക്ഷേമപെൻഷൻ വിതരണം എന്നും എത്രയാണെന്നും എപ്പോഴാണ് വിതരണം ചെയ്യേണ്ടതെന്ന് തീരുമാനിക്കുന്നതും സർക്കാരാണ് എന്നും സർക്കാർ കോടതിയെ അറിയിച്ചു.
ക്ഷേമപെൻഷൻ നിയമം അനുശാസിക്കുന്ന പെൻഷൻ ഗണത്തിൽ പെടുന്നതല്ലെന്നും പെൻഷൻ വിതരണം ഉറപ്പാക്കുന്ന കാര്യത്തിൽ കോടതി ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജികൾക്ക് മറുപടിയായി നൽകിയ സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കി. ക്ഷേമ പെൻഷൻ നൽകുന്നതിൽ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് കാര്യമായ സഹായമില്ല എന്ന് വ്യക്തമാക്കിയ സർക്കാർ രണ്ട് മാസത്തെ ക്ഷേമ പെൻഷൻ കൂടി ഈയാഴ്ച വിതരണം ചെയ്യുന്നുണ്ട് എന്നും സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതിക്ക് വേണ്ടി സെസ് പിരിക്കുന്നു എന്ന് കരുതി അത് പെൻഷൻ പദ്ധതിയുടെ കീഴിൽ വരില്ല എന്നും വ്യക്തമാക്കി.
സംസ്ഥാനത്ത് മൂന്ന് വിഭാഗങ്ങളിലാണ് ക്ഷേമപെൻഷനുകൾ നൽകുന്നത്. വാർദ്ധക്യ പെൻഷൻ, വികലാംഗ പെൻഷൻ, വിധവാ പെൻഷൻ എന്നിവയിൽ 1600 രൂപ വീതം നൽകുന്നുണ്ട്. വാർദ്ധക്യ പെൻഷനായി 80 വയസ്സു വരെയുള്ളവർക്ക് 200 രൂപ മാത്രമാണ് നൽകുന്നത് എന്നും 80 വയസ്സിന് മുകളിലുള്ളവർക്ക് 500 രൂപയും 80 വയസ്സിൽ താഴെ പ്രായവും 80 ശതമാനത്തിൽ കുറവ് വൈകല്യവും ഉള്ളവർക്ക് കേന്ദ്ര വിഹിതം നൽകുന്നില്ല എന്നും സർക്കാർ അറിയിച്ചു.
ഇത്തരത്തിൽ നേരിയ തുക മാത്രമാണ് സമാനമായ വിവിധ പ്രായത്തിലുള്ളവർക്കും നൽകി വരുന്നത്. 80 വയസ്സിന് മുകളിലുള്ള വിധവ പെൻഷൻ നൽകുന്നതിന് കേന്ദ്രം 500 രൂപയാണ് നൽകി വരുന്നത്. അതുപോലെതന്നെ 40 വയസ്സിൽ താഴെയുള്ള വിധവ പെൻഷന് കേന്ദ്ര വിഹിതം ലഭിക്കുന്നില്ല. 40 മുതൽ 80 വയസ്സുവരെ പ്രായപരിധിയിലുള്ള വിധവകൾക്ക് പെൻഷൻ നൽകുന്നതിന് കേന്ദ്രം തരുന്നത് 300 രൂപ മാത്രമാണ്.
ഇവ കൂടാതെ മൂന്നുലക്ഷം കാർഷിക തൊഴിലാളികൾക്കും 50 വയസ്സിന് മുകളിൽ പ്രായമുള്ള 76,000 ത്തോളം അവിവാഹിതരായ സ്ത്രീകൾക്കും 1600 രൂപ വീതം മാസം സർക്കാർ പെൻഷൻ ആയി നൽകുന്നുണ്ട്. ഇവയ്ക്ക് കേന്ദ്ര സഹായം ലഭിക്കുന്നില്ല. എല്ലാ വിഭാഗങ്ങളിലും കൂടി പെൻഷൻ നൽകുന്നതിന് മാസം 900 കോടി രൂപയാണ് ആവശ്യമായിട്ടുള്ളത്.
ഇതുകൂടാതെ ഓരോ മാസവും മറ്റ് 16 ക്ഷേമ പദ്ധതികൾക്കായി 90 കോടി രൂപയോളം കണ്ടെത്തേണ്ട സാഹചര്യമാണ് സംസ്ഥാനത്ത് ഉള്ളത് എന്നും സർക്കാർ കോടതിയെ അറിയിച്ചു. എല്ലാമാസവും പെൻഷൻ മുടക്കമില്ലാതെ കൊടുക്കാൻ സർക്കാർ എല്ലാ ശ്രമവും നടത്തുന്നുണ്ട് എന്ന് അറിയിച്ച സർക്കാർ ക്ഷേമപെൻഷൻ മുടക്കമില്ലാതെ നൽകാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധരാണ് എന്നും നിലവിൽ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മൂലം ക്ഷേമ പെൻഷൻ വിതരണത്തിൽ തടസ്സം നേരിടുന്നുണ്ടെന്നും ക്ഷേമ പെൻഷൻ വിതരണം മുടങ്ങുന്നതിന് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുള്ള വിഹിതം ലഭിക്കാൻ കാലതാമസം ഉണ്ടാകുന്നതും കാരണമാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.
2023 ഒക്ടോബറിൽ മാത്രമാണ് 2023 തുടക്കം വരെയുള്ള 602.14 കോടി രൂപ കേന്ദ്രം നൽകിയത് എന്ന് വ്യക്തമാക്കിയ സർക്കാർ അപ്പോഴേക്കും സെപ്റ്റംബർ വരെയുള്ള ക്ഷേമ പെൻഷൻ സംസ്ഥാനത്ത് നൽകിയിരുന്നുവെന്ന് വ്യക്തമാക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക