ഒരേ സമയം 240 പേർക്ക് യാത്ര ചെയ്യാവുന്ന ലൈട്രാം പദ്ധതി കൊച്ചിയിൽ സാധ്യമാക്കാൻ ആലോചന. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് കൊച്ചി മെട്രോയുടെ അനുബന്ധ സർവീസായി പദ്ധതി നടപ്പിലാക്കാനാണ് ആലോചിക്കുന്നത്. ലൈട്രാം പദ്ധതി യാഥാർത്ഥ്യമാവുകയാണെങ്കിൽ പൊതുഗതാഗതരംഗത്ത് വലിയ മുന്നേറ്റം ആയിരിക്കും ഇത്.
പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കെ എം ആർ എൽ ലൈട്രാം അധികൃതരുമായി ചർച്ച നടത്തി. പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി ഹെസ്സ് ഗ്രീൻ മൊബിലിറ്റി അധികൃതരുമായാണ് കൊച്ചിയിൽ വച്ച് കെഎംആർഎൽ അധികൃതർ ചർച്ച നടത്തിയത്. എംജി റോഡ് മെട്രോ സ്റ്റേഷനിൽ നിന്ന് ഹൈക്കോർട്ട് ജംഗ്ഷൻ, മറൈൻഡ്രൈവ് വഴി തേവര വരെ ബന്ധിപ്പിച്ചുള്ള ലൂപ്പ് ലൈനിൽ ട്രാം മോഡലിന്റെ സാധ്യതയെ കുറിച്ചാണ് കെ എം ആർ എൽ അധികൃതർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ലൈട്രാം പദ്ധതി നടപ്പിലാക്കിയ ഹെസ്സ് ഗ്രീൻ മൊബിലിറ്റി സംഘവുമായി ചർച്ച നടത്തിയത്.
ഓസ്ട്രേലിയയിലെ ബ്രിസ്ബെയിനിൽ ഉൾപ്പെടെ ലൈട്രാം നടപ്പിലാക്കിയ സംഘം കൊച്ചി മെട്രോ ഉദ്യോഗസ്ഥരോടൊപ്പം പദ്ധതിക്കായി പരിഗണിക്കുന്ന സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തു. കൊച്ചി മെട്രോയുടെ ഫീഡർ ആയും മെട്രോയുടെ തന്നെ ഉദ്ദേശം നിറവേറ്റാനും പദ്ധതി യാഥാർത്ഥ്യമാകുന്നതിലൂടെ ലൈട്രാമിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മെട്രോക്ക് സമാനമായും റോഡ് നിരപ്പിലും ഭൂഗർഭമായും പ്രവർത്തിക്കാൻ സജ്ജമാക്കുന്ന തരത്തിലുള്ളതാണ് ലൈറ്റ് ട്രാമുകൾ. ഒരേ സമയം 240 പേർക്ക് യാത്ര ചെയ്യാവുന്ന ലൈട്രാമിന് മൂന്ന് ബോഗികളിലായി 25 മീറ്റർ നീളമാണ് ഉള്ളത്. 100% ചാർജ് ചെയ്യുന്നതിന് ഇലക്ട്രിക്ക് ഹൈബ്രിഡ് ലൈട്രാമുകൾക്ക് വെറും ആറ് മിനിറ്റ് സമയം മാത്രമാണ് ആവശ്യമായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക