വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ ക്യൂ ഒഴിവാക്കുന്നതിന് ഡിജി യാത്ര സംവിധാനം നടപ്പിലാക്കുന്നു. തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ 14 വിമാനത്താവളങ്ങളിലാണ് ഡിജി യാത്ര സംവിധാനം നടപ്പിലാക്കുന്നത്. രാജ്യത്തെ 13 വിമാനത്താവളങ്ങളിൽ ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കിയിരുന്നു.
ഇതു കൂടാതെയാണ് തിരുവനന്തപുരം ഉൾപ്പെടെ 14 വിമാനത്താവളങ്ങളിൽ കൂടി പദ്ധതി നടപ്പിലാക്കുന്നതിന് തീരുമാനിച്ചിരിക്കുന്നത്. കൊച്ചി വിമാനത്താവളത്തിൽ ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കിയിരുന്നു. ഡിജി യാത്ര ഫൗണ്ടേഷൻ ആണ് പദ്ധതിയുടെ ചുമതല നിർവഹിക്കുന്നത്.
വിമാനത്താവളങ്ങളിലെ വിവിധ പരിശോധന കേന്ദ്രങ്ങളിൽ ക്യൂ നിന്ന് യാത്ര രേഖകൾ കാണിച്ച് കടന്നു പോകുന്നത് മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യയിലൂടെ ഒഴിവാക്കാനാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ‘ഡിജി യാത്ര ആപ്പ്’ ഡൗൺലോഡ് ചെയ്ത് ആധാർ വിവരങ്ങൾ നൽകി ബോർഡിങ് പാസ് വിവരം നൽകിയാൽ ചെക്കിങ് പോയിന്റുകളിലെ ക്യാമറ മുഖം തിരിച്ചറിയുകയും യാത്രാവിവരങ്ങൾ നൽകാതെ തന്നെ കടന്നു പോകുന്നതിന് സാധിക്കുകയും ചെയ്യും.
വിമാനത്താവളങ്ങളിൽ ഡിജി യാത്ര ആപ്പ് ഉപയോഗിക്കുന്നവർക്ക് പ്രത്യേക ലൈൻ ഉണ്ടായിരിക്കും. മിനിറ്റുകൾക്കുള്ളിൽ നടപടികൾ പൂർത്തിയാക്കി ദേഹ പരിശോധനയ്ക്കുശേഷം യാത്ര ചെയ്യാൻ സാധിക്കും. ഡിജി യാത്ര സംവിധാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും കേന്ദ്രസർക്കാറിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ് വിമാനത്താവളം അധികൃതർ അറിയിച്ചു. ഓഗസ്റ്റ് 15ന് കൊച്ചി ആഭ്യന്തര ടെർമിനൽ ഡിപ്പാർച്ചറിൽ ഡിജി യാത്രാസംവിധാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക