വരുന്ന മൂന്ന് മണിക്കൂറിനുള്ളിൽ സംസ്ഥാനത്തെ നാല് ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വേനൽ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മിതമായതോ ഇടിമിന്നലോട് കൂടിയ നേരിയതോ ആയ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം.
വേനൽ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട് എന്ന് കാലാവസ്ഥാവകുപ്പ് നൽകിയ മുന്നറിയിപ്പിൽ പറയുന്നുണ്ട്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഉണ്ടായ മഴയിൽ വിവിധ ഇടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് കാൽനടയാത്രക്കാരും വാഹനങ്ങളും കുടുങ്ങുകയും ചെയ്തിട്ടുണ്ട്.
ഇന്ന് രാത്രി 11.30 വരെ കേരളതീരത്ത് 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട് എന്നും അതിന്റെ വേഗത സെക്കൻഡിൽ 20 സെന്റീമീറ്ററിനും 40 സെന്റീമീറ്ററിനും ഇടയിൽ മാറി വരുവാൻ സാധ്യതയുള്ളതായും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക