മസ്ക്കറ്റ്: ഒമാനില്‍ കനത്ത മഴയെ തുടര്‍ന്ന് ഒരു മലയാളി ഉൾപ്പടെ 12 പേർ മരിച്ചു. കൊല്ലം സ്വദേശി സുനിൽ കുമാർ സദാനന്ദനാണ് മരിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മരണപ്പെട്ടവരില്‍ കുട്ടികളും പ്രവാസിയും ഉള്‍പ്പെടുന്നു. ഒമാനിൽ ബുധനാഴ്ച വരെ മഴ തുടരുമെന്നും ആളുകൾ സുരക്ഷ ഉറപ്പുവരുത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. മഴയെത്തുടർന്നുണ്ടായ ഒഴുക്കില്‍പെട്ട് കാണാതായ 8 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
അതേസമയം, നിരവധി പേരെയാണ് രാജ്യത്തിന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ നിന്നായി പൊലീസ് ഏവിയേഷന്‍ വിഭാഗവും സിവില്‍ ഡിഫന്‍സും രക്ഷപ്പെടുത്തിയത്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഒമാനിലെ നാല് ഗവർണറേറ്റിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. മസ്കറ്റ്, തെക്ക്-വടക്ക് ശർഖിയ, ദാഖിലിയ എന്നീ ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ, വിദേശ സ്കൂളുകൾക്കാണ് അവധി നൽകിയത്. ക്ലാസുകൾ ചൊവ്വാഴ്ച പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
രാജ്യത്തെ വടക്കൻ ഗവർണറേറ്റുകളിൽ ന്യൂനമർദത്തിന്റെ പശ്ചാത്തലത്തിൽ കനത്ത മഴ തുടരുകയാണ്. പലയിടത്തും വാദികൾ നിറഞ്ഞൊഴുകുകയാണ്. റോയൽ ഒമാൻ പൊലീസിന്റെയും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെയും നേതൃത്വത്തിൽ സ്ഥിതിഗതികൾ നിരീക്ഷിച്ച് കൊണ്ടിരിക്കുയാണെന്ന് അധികൃതർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക